Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Saturday, 5 November 2016

ത്വലാഖും ഏകീകൃത സിവില്‍ കോഡും
P . ജൈനുല്‍ ആബിദീന്‍

ഇന്ത്യന്‍ ഭരണ ഘടനയുടെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക്  നല്‍കിയിട്ടുള്ള മുസ്ലിം വ്യക്തി നിയമത്തില്‍ മാറ്റം വരുത്തണമെന്നും , മുസ്ലീം ത്വലാഖ് സമ്പ്രദായം സ്ത്രീകള്‍ക്ക് ദോഷം ചെയ്യുന്നതാണെന്നും അത് ഇന്ത്യയില്‍ അനുവദിക്കുവാന്‍ പാടില്ലാ എന്നുമുള്ള ചൂടേറിയ സംവാദങ്ങള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ് .


ഇസ്ലാമിക നിയമപ്രകാരം, ഭര്‍ത്താവിന് ഭാര്യയോട് അനിഷ്ടം തോന്നിയാല്‍ അവര്‍ തമ്മിലുള്ള വിവാഹമോചനത്തിനായി അവന് മൂന്ന് സന്ദര്‍ഭങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു . ആദ്യത്തെ ത്വലാഖിനു (വിവാഹമോചനത്തിന്) ശേഷം അവന് വീണ്ടും ഭാര്യയുമൊത്ത് ജീവിതം തുടരാം . രണ്ടാമതും ത്വലാഖ് നല്‍കിയാല്‍ തുടര്‍ന്നും ഒന്നിച്ചു ജീവിതം തുടരാം . അതിനുശേഷം മൂന്നാമത്തെ തവണയും ത്വലാഖ്  നല്‍കുകയാണെങ്കില്‍ അവര്‍ എന്നന്നേക്കുമായി ബന്ധം വേര്‍പിരിയുന്നു . ഇതുതന്നെയാണ് ഇസ്ലാമിക വിവാഹമോചനം . (ഇതിനെക്കുറിച്ച്‌ പിന്നീട് വിശദീകരിച്ചിരിക്കുന്നു)

മുസ്ലീങ്ങളില്‍  ചിലര്‍ തങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ഈ മൂന്ന് സന്ദര്‍ഭങ്ങളെ കുറിച്ച് അറിവില്ലാതെ ഒരേ സമയത്ത് തന്നെ മുത്ത്വലാഖ് (മൂന്നു ത്വലാഖ്) എന്നുപറഞ്ഞ് മൂന്നു ഘട്ടങ്ങളിലായി നല്‍കപ്പെടെണ്ട വിവാഹമോചനത്തെ (ത്വലാഖിനെ) ഒരേസമയത്തു തന്നെ നല്‍കി വിവാഹമോചനം നടന്നതായി പറഞ്ഞ് ബന്ധം വേര്‍പെടുത്തുന്നു . എന്നാല്‍ നബി(സ:അ) കാണിച്ചുതന്ന വഴിയില്‍ മുത്ത്വലാഖ് എന്ന് ഒറ്റ തവണയായി പറഞ്ഞാലും അത് ഒരു ത്വലാഖ് എന്നുതന്നെയാണ് കരുതിവന്നത് . മുസ്ലീംകളുടെ ജീവിതയാത്രയില്‍ ഏതോ ഒരുഘട്ടത്തില്‍ അതിനു വിപരീതമായി മുത്ത്വലാഖ് (മൂന്നു ത്വലാഖ്) എന്നു പറഞ്ഞ്‌ അതിനെ മൂന്നായി കരുതുന്ന പ്രവണത അംഗീകരിക്കപ്പെട്ടു വരികയാനുണ്ടായത് . (ഇതിനെ കുറിച്ചും പിന്നീട് വിശദമാക്കുന്നുണ്ട് )

ഇന്ത്യന്‍ മുസ്ലീംകളില്‍ മദ്ഹബ് സിദ്ധാന്തത്തെ (പണ്ഡിതന്മാരുടെ സ്വന്തം അഭിപ്രായങ്ങളെ ) അംഗീകരിച്ച് ജീവിക്കുന്നവരും ഉണ്ട് . ഈ വിഭാഗക്കാര്‍ തന്നെയാണ് മുത്ത്വലാഖ് എന്നുപറഞ്ഞാല്‍ മൂന്നു ത്വലാഖും  (വിവാഹമോചനവും) നടന്നു കഴിഞ്ഞിരിക്കുന്നു എന്ന അഭിപ്രായത്തില്‍ നിലകൊള്ളുന്നവര്‍ .

 മദ്ഹബ് സിദ്ധാന്തത്തെ എതിര്‍ക്കുന്ന അഹലെ ഹദീസ് , മുജാഹിദ് , തൌഹീദ് ജമാഅത്ത് എന്നീ ജമാഅത്തുകളില്‍ (സമുദായ സംഘടനകള്‍) ഉള്ളവര്‍ മുത്ത്വലാഖ് എന്ന് ഒറ്റ തവണ പറഞ്ഞാല്‍ അത് ഒരുത്വലാഖ്  തന്നെയാണ് എന്ന അഭിപ്രായത്തില്‍ ഉള്ളവരാണ് .

1937 മാണ്ട് ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ ഓരോ മത വിഭാഗങ്ങല്‍ക്കുമുള്ള സിവില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ഒരു പരിശ്രമം നടന്നപ്പോള്‍ മുത്ത്വലാഖ് (മൂന്നു ത്വലാഖ് ) എന്നു പറഞ്ഞ് തീര്‍ത്തും ബന്ധം വേര്‍പെടുത്തുന്ന നിയമത്തില്‍ മാറ്റം വരുത്തുവാന്‍ ഭരണാധികാരികള്‍ ശ്രമം നടത്തുകയുണ്ടായി .

എന്നാല്‍ , അന്ന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന ദേവ്ബന്ദ്‌ മദ്രസയുടെ ഭാഗത്ത് നിന്നുള്ള  എതിര്‍പ്പിന്റെ കാരണത്താല്‍ ആ ശ്രമം വിജയം കണ്ടില്ല . ആ സ്ഥിതിതന്നെ സ്വതന്ത്ര ഇന്ത്യയിലും തുടര്‍ന്നുവന്നു.
മുത്ത്വലാഖ്  സമ്പ്രദായത്താല്‍ ദുരിതം നേരിടേണ്ടി വന്ന മൂന്നു സ്ത്രീകള്‍ സമര്‍പ്പിച്ച പരാതികളെ സുപ്രീംകോടതി ശരിയായ വിധത്തില്‍ സമീപിക്കാത്തതാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള കുഴപ്പങ്ങള്‍ക്ക് കാരണം .

ഇതുതന്നെയാണ് ആ സംഭവം .
ഉത്തരാഖണ്ഡ് സ്വദേശിയായ സായിരാ ബാനു , രാജസ്ഥാന്‍ ജൈപൂര്‍ സ്വദേശിയായ ഒരു സ്ത്രീ , പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ ഒരു സ്ത്രീ എന്നീ മൂന്നു പേരും മുത്ത്വലാഖിനെതിരായി പരാതികള്‍ നല്‍കുകയുണ്ടായി . ഇവര്‍ സമര്‍പ്പിച്ച വാദം മുത്ത്വലാഖ് എന്നത് ഇസ്ലാമില്‍ ഇല്ലാത്ത ഒന്നാണ് എന്നതാണ് .
ഇവര്‍ നല്‍കിയ പരാതികള്‍ കീഴ് കോടതികളെ കടന്ന് അവസാനം ഒറ്റ പരാതിയായി സുപ്രീംകോടതിയില്‍ വിചാരണ നടന്നുവരുന്നു .

ഈ കേസിനെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ചില മുസ്ലീം സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു .
അഹലെ ഹദീസ് വിഭാഗക്കാര്‍ക്കിടയില്‍ മുത്ത്വലാഖ് സമ്പ്രദായം നിലവിലില്ല . നബി (സ:അ) യുടെ കാലത്തും അങ്ങിനെയൊന്ന് നിലവിലുണ്ടായിരുന്നില്ല . പരാതി നല്‍കിയ സ്ത്രീകള്‍ നബി (സ:അ) യുടെ കാലത്തുണ്ടായിരുന്ന ഇസ്ലാമിക നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത് കൊണ്ട് മുത്ത്വലാഖ് എന്നത് ഒരു ത്വലാഖ് തന്നെയാണ് എന്ന് കോടതികള്‍ക്ക് തീര്‍പ്പ് നല്‍കിയിരിക്കാം . അങ്ങിനെ പല സന്ദര്‍ഭങ്ങളിലും കോടതികള്‍ വിധി പ്രഖ്യാപിച്ചിട്ടുമുണ്ട് . ഈ വിധം തീര്‍പ്പ് നല്‍കിയിരുന്നുവെങ്കില്‍ മുസ്ലീം വ്യക്തി നിയമത്തില്‍ കൈകടത്തുന്നതായി ഭൂരിപക്ഷം മുസ്ലീംകളും കരുതിയിട്ടുണ്ടാവില്ല . മറിച്ച് , മുസ്ലിം വ്യക്തി നിയമത്തില്‍ ഒരു വിഭാഗക്കാരുടെ നിയമമനുസരിച്ച് വിധി കല്‍പ്പിച്ചിട്ടുള്ളതായി മാത്രമേ കരുതപ്പെട്ടിരിക്കുകയുള്ളു .

ഹനഫി വിഭാഗക്കാരും , അഹലേ ഹദീസ് വിഭാഗക്കാരും പലവിഷയങ്ങളിലും വഴക്കുകളുമായി കോടതികളെ സമീപിച്ചപ്പോള്‍ അഹലേ ഹദീസ് വിഭാഗക്കാര്‍ക്ക് അവരുടെ സിദ്ധാന്തമനുസരിച്ച് ജീവിക്കുവാന്‍ അവകാശമുണ്ടെന്നു കോടതികള്‍ വിധി പറഞ്ഞിട്ടുണ്ട് .

കൂടാതെ  കേരളം , കാരൈക്കാല്‍ എന്നിവിടങ്ങളില്‍ ഷാഫി മദ്ഹബ് വിഭാഗത്തിന്റെ അടിസ്ഥാനത്തിലുള്ള ശരീയത്ത് നിയമപ്രകാരമാണ് കോടതികള്‍ വിധി കല്‍പ്പിക്കുന്നത് . ഈ പ്രദേശങ്ങളില്‍ ഷാഫി സിദ്ധാന്തം പിന്‍പറ്റുന്നവരാണ് ഭൂരിപക്ഷം . എന്നാല്‍ തമിഴ്നാട്ടില്‍ ഹനഫി മദ്ഹബ് വിഭാഗത്തിന്റെ നിയമങ്ങല്‍ക്കനുസൃതമായാണ് വിധി കല്‍പ്പിക്കപ്പെടുന്നത് .

ഇങ്ങിനെ ഇസ്ലാമിക സിദ്ധാന്തത്തിലെ വിഭാഗങ്ങളില്‍ ഒരു വിഭാഗത്തിന്റെ നിയമമനുസരിച്ച് കോടതികള്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണെങ്കില്‍ അത് വ്യക്തി നിയമത്തില്‍ കൈകടത്തലാവുകയില്ല .

എന്നാല്‍ , സുപ്രീംകോടതി വിവേകപൂര്‍വ്വമായി സ്വീകരിച്ചിരിക്കേണ്ട ഈ നടപടിയെ തിരസ്ക്കരിച്ച്‌ ആവശ്യമില്ലാതെ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ച് കുഴപ്പം സൃഷ്ടിചിരിക്കുന്നു .

കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കാതെ തന്നെ ഇസ്ലാമിക ശരീയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് തന്നെ ആ സ്ത്രീകള്‍ക്ക് നീതി നല്‍കുവാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നിട്ടും കോടതികള്‍ സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞത് അവിവേകമാണ് .

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും താഴെപ്പറയുന്ന വിധത്തിലുള്ള അഭിപ്രായം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു .

ത്വലാഖ് സമ്പ്രദായത്തെ , മതവിശ്വാസത്തിന്റെ ഒരു ഭാഗമായി കരുതേണ്ടതില്ല . ത്വലാഖ് സമ്പ്രദായം ലിംഗ അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വിധമാനുള്ളത് . രാജ്യത്ത് രണ്ടുവിഭാഗക്കാര്‍ക്കും (സ്ത്രീക്കും , പുരുഷനും) തുല്യ അവകാശമാണ് നല്‍കേണ്ടത് എന്ന അടിസ്ഥാനത്തില്‍ മാത്രമാണ് ഈ പ്രശ്നത്തെ കാണേണ്ടത് . രാഷ്ട്രത്തിന്റെ ഭരണഘടനയ്ക്ക് തന്നെയാണ് പ്രഥമസ്ഥാനം . ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്തില്‍ ത്വലാഖ് സമ്പ്രദായങ്ങള്‍ക്ക് ഇടം നല്‍കുവാന്‍ പാടില്ല.

മുത്ത്വലാഖ് സമ്പ്രദായത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചാല്‍ അതിനെക്കുറിച്ച്‌ മാത്രം അഭിപ്രായം പറയാതെ മൊത്തത്തില്‍ ത്വലാഖ് നിയമത്തെ തന്നെ എടുത്തുകളയണമെന്ന് സര്‍ക്കാര്‍ പകരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് അതിനെക്കാളും വിവേകശൂന്യമായ പ്രവൃത്തിയായിരിക്കുന്നു .

ഒരു വിഷയത്തില്‍ വിരുദ്ധമായ പ്രസ്താവനകള്‍ സമര്‍പ്പിക്കുന്ന വിധം കേന്ദ്ര സര്‍ക്കാരിന് ബുദ്ധി ശോഷിച്ചുപോയി എന്ന കാര്യത്തെ നാം ചൂണ്ടിക്കാണിക്കുകയാണ് .

·        ത്വലാഖ് സമ്പ്രദായത്തെ , മതവിശ്വാസത്തിന്റെ ഒരു ഭാഗമായി കരുതേണ്ടതില്ല .
·        ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്തില്‍ , ത്വലാഖ് സമ്പ്രദായങ്ങള്‍ക്ക് സ്ഥാനം നല്‍കുവാന്‍ പാടില്ല.

ഈ രണ്ട് വാക്യങ്ങളും ശ്രദ്ധിക്കുക !
ത്വലാഖ് എന്ന വിഷയത്തെ മതവിശ്വാസത്തിന്റെ ഒരുഭാഗമായി കരുതേണ്ടതില്ല എന്നു ആദ്യത്തെ വാചകം പറയുന്നു . രണ്ടാമത്തേത് മതാടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ക്കു മതേതര രാജ്യത്ത് സ്ഥാനമില്ല എന്നു നേര്‍വിരുദ്ധമായി പറഞ്ഞിരിക്കുന്നു .

ത്വലാഖ് മതവിശ്വാസം തന്നെയാണ് . എന്നാല്‍ മതവിശ്വാസമല്ല എന്നുപറയുന്നതിന് തുല്യമായ വിഡ്ഢിത്വം വേറെയുണ്ടാവില്ല . രാഷ്ട്രീയക്കാര്‍ക്ക് വിവരമില്ലാ എന്നുവച്ച് നിയമം പഠിച്ച നിയമജ്ഞര്‍ക്കെങ്കിലും വൈരുദ്ധ്യമില്ലാത്ത ഒരു പ്രസ്താവന സമര്‍പ്പിക്കുവാനുള്ള വിവേകം ഉണ്ടായിരിക്കെണ്ടതല്ലേ ?.

കേന്ദ്ര സര്‍ക്കാരിന്റെ നിയമ പരിജ്ഞാനം പരിഹാസ്യമായ നിലയിലാണെന്ന് ഈ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നു .
മതേതര രാഷ്ട്രമായതുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തിലുള്ള ത്വലാഖ് നിയമത്തിനു ഇടം നല്‍കുവാന്‍ പാടില്ലായെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു .

ഇന്ത്യാ മതേതര രാഷ്ട്രമാണെന്ന് മോഡി ഭരണമേറ്റെടുത്ത ശേഷമല്ല പ്രഖ്യാപിച്ചത് . ഇന്ത്യന്‍ ഭരണ ഘടന രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ അത് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഭരണഘടനയിലും ഈ തീരുമാനം രേഖപ്പെടുത്തിയിരിക്കുന്നു . മതേതര രാഷ്ട്രമെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഓരോ മത വിഭാഗത്തിനുമുള്ള 1937- ല്‍ രൂപീകരിക്കപ്പെട്ട സ്വകാര്യ നിയമങ്ങളേയും ഭരണഘടന അംഗീകരിച്ചിരിക്കുന്നു .

ഇന്ത്യന്‍ പൌരന്മാര്‍ എല്ലാവര്ക്കും ഏകീകൃതമായ വ്യക്തി നിയമം രാജ്യത്ത് നടപ്പില്‍വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭരണഘടനയിലെ 44- മത്തെ ഖണ്ഡിക പറയുന്നു .

എന്താണ് ഇതിനര്‍ത്ഥം ?. നിലവില്‍ എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്ന സിവില്‍ നിയമങ്ങള്‍ ഇല്ലാതെയാനിരിക്കുന്നത് . അത് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കണം എന്നുതന്നെയാണ് ഇത് അര്‍ത്ഥമാക്കുന്നത് . ഭരണഘടനയിലെ ഈ വാക്യം സ്വകാര്യ വ്യക്തി നിയമങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണ് അംഗീകാരം നല്‍കുന്നത് . എങ്കിലും എല്ലാവര്‍ക്കും ഏകീകൃതമായ സിവില്‍നിയമം കൊണ്ടുവരുന്നതിനായി നടപടി സ്വീകരിക്കണം എന്നുതന്നെയാണ് നിര്‍ദ്ദേശിക്കുന്നത് .

ചില വ്യക്തിപരമായ സിവില്‍ നിയമങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത് രാജ്യത്തിന്റെ മതേതരത്വത്തിന് എതിരായതാണെന്ന് അന്നത്തെ ഭരണഘടനാ ശില്‍പ്പികള്‍ കരുതിയിരുന്നുവെങ്കില്‍ അന്നുതന്നെ അവയെ ഭരണഘടനയിലൂടെ തന്നെ നിരോധിച്ചിരിക്കുമായിരുന്നു .

ഏകീകൃത സിവില്‍ കോഡിനായി നടപടി സ്വീകരിക്കണമെന്ന് ഭരണഘടനയില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും , നിര്‍ബന്ധമായും അത് പ്രാബല്യത്തില്‍ കൊണ്ടുവരേണ്ട വിഷയമല്ല എന്നകാര്യം കേന്ദ്ര സര്‍ക്കാരിന് മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല . ഇതിനെക്കുറിച്ച്‌ ഭരണഘടന തന്നെ വ്യക്തമാക്കുന്നു .

അഞ്ചു ഭാഗങ്ങളിലായി ഭരണഘടനയ്ക്ക് രൂപംനല്‍കിയിരിക്കുന്നു . അതില്‍ നയവിശദീകരണം എന്നതു ഒരു ഭാഗമാണ്  . ഈ തലക്കെട്ടില്‍ 36 മുതല്‍ 51 വരെയുള്ള അനുച്ഛേദങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നു . നയവിശദീകരണം എന്ന ഭാഗത്തിനു കീഴിലുള്ള 36 മുതല്‍ 51 വരെയുള്ള അനുച്ഛേദങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് . നിര്‍ബന്ധമായും നടപ്പിലാക്കേണ്ടവയല്ല .

ഈ വിഭാഗത്തില്‍ പ്രസ്താവിച്ചിട്ടുള്ളവയെ ഏതു കോടതി മുഖേനയും അടിച്ചേല്‍പ്പിക്കുവാന്‍ കഴിയുകയില്ലഎന്ന് നയവിശദീകരനത്തിന്റെ 37 ആം വകുപ്പ് നിര്‍ദ്ദേശിക്കുന്നു  .

കോടതി ഇടപെടുവാന്‍ പാടില്ല ; ഇടപെടുവാന്‍ കഴിയുകയില്ല എന്നു കല്‍പ്പിക്കുന്ന നയവിശദീകരണ വിഭാഗത്തില്‍ തന്നെയാണ് ഏകീകൃത സിവില്‍ കോഡിന് നടപടി സ്വീകരിക്കണമെന്ന 44 മത് വിധിയും ഉള്‍പ്പെട്ടിട്ടുള്ളത് .

കേന്ദ്രസര്‍ക്കാറിന് നിയമ പരിജ്ഞാനവും , ഭരണഘടനയെ കുറിച്ചുള്ള അറിവും ഉണ്ടായിരുന്നുവെങ്കില്‍ ചെയ്തിരിക്കേണ്ടത് എന്താണ് ?. ഇതിനെക്കുറിച്ച്‌ അഭിപ്രായം ചോദിക്കുവാനും , ഇക്കാര്യത്തില്‍ ഇടപെടുവാനും കോടതിക്ക് അധികാരമില്ല എന്നുപറഞ്ഞ് ഭരണഘടനയുടെ നിര്‍ദ്ദേശങ്ങളെ സംരക്ഷിച്ചിരിക്കണം .

അടുത്തതായി , മുസ്ലീംകള്‍ക്ക് മതാടിസ്ഥാനത്തിലുള്ള ചില വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ വെമ്പല്‍ കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ മുസ്ലീംകള്‍ അല്ലാത്ത മതവിഭാഗങ്ങള്‍ക്കും ഇതുപോലുള്ള ചില നിയമങ്ങള്‍ ഉണ്ടെന്ന കാര്യം വിസ്മരിച്ചു പോകുന്നു .

മതേതര രാജ്യം എന്ന കാരണത്താല്‍ ത്വലാഖ് (വിവാഹമോചനം) പാടില്ല എന്നാണെങ്കില്‍ , ഹിന്ദുക്കള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക സിവില്‍ നിയമങ്ങള്‍ ഉണ്ടല്ലോ ? അവയിലും മാറ്റം വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ദൈര്യം കാണിക്കുമോ ?. മാറ്റം കൊണ്ടുവരുമെന്ന് സംസാരിക്കുവാനെങ്കിലും ദൈര്യപ്പെടുമോ ?.

കൂട്ടുകുടുംബമായി കഴിയുന്ന ഹിന്ദുക്കള്‍ക്ക് ആധായനികുതിയില്‍ ഇളവുണ്ട് . എന്നാല്‍ മുസ്ലീംകള്‍ക്ക് അതില്ല . മുസ്ലീംകള്‍ക്ക് അധിക നികുതിയും , ഹിന്ദുക്കള്‍ക്ക് കുറഞ്ഞ നികുതിയും എന്ന നിലയുണ്ടായിട്ടും ഹിന്ദുക്കള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു .

ദത്തെടുക്കുന്ന കുട്ടിയെ സ്വന്തം കുഞ്ഞായി കരുതാമെന്ന് ഹിന്ദുക്കള്‍ക്കായുള്ള പ്രത്യേക നിയമം പറയുന്നു .
നഗ്നരായി അലഞ്ഞുനടക്കുന്നത് നിയമപരമായി കുറ്റമാണ് . എന്നാല്‍ ഹിന്ദുമതത്തിലും , ജൈനമതത്തിലും നഗ്ന സന്യാസിമാര്‍ക്ക് നഗ്നത പ്രദര്‍ശിപ്പിക്കുവാന്‍ അനുവാദമുള്ളത് കൊണ്ട് നഗ്നസന്യാസിമാര്‍ പോലീസ് സംരക്ഷണത്തോടു കൂടി പരസ്യമായി നടമാടുന്നു . പ്രധാനമന്ത്രി പോലും നേരിട്ടുചെന്നു അനുഗ്രഹം തേടുന്നു . ഇത് ഹിന്ദു വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യമാവുന്നത് .

ഇങ്ങിനെ ഏകീകൃത സിവില്‍ കോഡിന് വിരുദ്ധമായി ഹിന്ദുക്കള്‍ക്ക് മാത്രമായിട്ടുള്ള വ്യക്തിനിയമങ്ങള്‍ എത്രയാണെന്നറിയാമോ ?.

മുന്‍ നിയമ മന്ത്രിയും , ബുദ്ധിജീവിയുമായ വീരപ്പ മൊയ്‌ലി പറയുന്നു ;
ഇന്ത്യയില്‍ ആകെ 300 വ്യക്തിനിയമങ്ങലുണ്ട് . അവയില്‍ മുസ്ലീംകള്‍ക്ക് നാലും , ക്രിസ്തുമതക്കാര്‍ക്ക് നാലും വ്യക്തിനിയമങ്ങളാനുള്ളത് . ബാക്കിയുള്ള 292 വ്യക്തി നിയമങ്ങളും ഹിന്ദുക്കള്‍ക്കായി മാത്രമുള്ളവയാണ് .

292 നിയമങ്ങള്‍ രാജ്യത്തിന്റെ പൊതുവായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഹിന്ദുക്കള്‍ക്ക് മാത്രം പ്രത്യേകമായിട്ടാണല്ലോ സൃഷ്ടിച്ചിട്ടുള്ളത് . അത് ഒരു മതേതരത്വ രാജ്യത്തിന്‌ ചേര്‍ന്നതാണോ ?. കേന്ദ്രസര്‍ക്കാരിനു ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പറയുവാന്‍ കഴിയുമോ ?.

ഹിന്ദുക്കള്‍ക്ക് 292 നിയമങ്ങളും , മുസ്ലീംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നാലുവീതം നിയമങ്ങളും പൊതുവായ സിവില്‍നിയമത്തില്‍ നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഒഴിവാക്കപ്പെടുകയുണ്ടായി . ഇതിനെ സ്വതന്ത്ര ഇന്ത്യയും അംഗീകരിക്കുകയുണ്ടായി .

പിന്തുടര്‍ച്ചാവകാശം (succession), പാരമ്പര്യാവകാശം (inheritance), ജാതി (caste), എന്നിവ സംബന്ധമായ വഴക്കുകളില്‍ നീതിപുലര്‍ത്തുവാന്‍ 1772- ല്‍ നിയമത്തില്‍ ക്രിമീകരണം ചെയ്യുകയുണ്ടായി . കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം (INDIAN PENAL CODE) എന്നതിലൂടെ മുസ്ലീം ശിക്ഷാനിയമത്തില്‍ (MUSLIM CRIMINAL LAW) പൂര്‍ണ്ണമായും മാറ്റം വരുത്തുകയുണ്ടായി . പിന്നീട് 1937- ല്‍ ശരീയത്ത് നിയമം (MUSLIM PERSONAL LAW SARIAT AFFLICATION 1937) ഈ നിയമത്തിന്റെ രണ്ടാം ഭാഗത്തിലുല്‍പ്പെട്ട വകുപ്പുകളില്‍ വിവാഹമോചനം , ജീവനാംശം , മഹര്‍ സംഖ്യ , സംരക്ഷണം , സംഭാവന , ട്രസ്റ്റ്‌ , വഖഫ് , വിവാഹം , സ്ത്രീകള്‍ക്കുള്ള പ്രത്യേക സ്വത്തവകാശം , അനന്തരാവകാശം  എന്നീ പരാതികളില്‍ മുസ്ലീംകള്‍ക്ക് ശരീയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിരിക്കുന്നു .

ഹിന്ദുമതം പല മതവിഭാഗങ്ങളുടെ സങ്കലനമാണ് . ജാതികളുടെ അടിസ്ഥാനത്തിലും വേറെവേറെ നിയമങ്ങളുണ്ട് . ഒരു പ്രത്യേക ഹിന്ദു മതവിഭാഗത്തിനു ഒരു ചടങ്ങ് മതാചാരമാണെങ്കില്‍ ആ വിഭാഗക്കാര്‍ അതൊരനുഷ്ടാനമായി ആചരിക്കും . ഏകീകൃത സിവില്‍ കോഡ്‌ എന്നപേരില്‍ കോടതി ഇടപെടുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചു കൊടുത്താല്‍ എന്താണ് സംഭവിക്കുക ?. ബ്രാഹ്മണ വിഭാഗക്കാര്‍ക്കുള്ള നിയമം , അല്ലെങ്കില്‍ മറ്റേതെങ്കിലും ഹിന്ദു മതവിഭാഗക്കാര്‍ക്കുള്ള നിയമം എല്ലാ ഹിന്ദു ജാതി , മതവിഭാഗങ്ങള്‍ക്കും ഉള്ളതാണെന്ന  സാഹചര്യം നിലവില്‍വരും . അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഹിന്ദു സമുദായത്തിലുള്ള ഓരോ വിഭാഗവും കലാപത്തിന് ഇറങ്ങി പുറപ്പെടുന്ന സ്ഥിതി വിശേഷം സംജാതമാവും . ഇത് നിസ്സാരമായി കാണേണ്ട ഒരു വിഷയമല്ല .

ഇതുകൊണ്ട് തന്നെയാണ് ബ്രിട്ടീഷുകാര്‍ ഈ നിയമങ്ങളെ അംഗീകരിച്ചത് . ഭരണഘടനാ ശില്‍പ്പികള്‍ ഇതിനെക്കുറിച്ച്‌ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു . മുസ്ലീംകള്‍ക്കുള്ള നാല് നിയമങ്ങളെക്കുറിച്ച് മാത്രമാണ് ഈ പ്രശ്നങ്ങള്‍ എന്നാണെങ്കില്‍ മുസ്ലീംകള്‍ പാകിസ്താന്‍ വിഭജനത്തിന്റെ അപവാദം പേറി നിന്നകാലത്ത് മുസ്ലീംകള്‍ക്ക് എതിരായി ഈ നിയമങ്ങളില്‍ മാറ്റംവരുത്തുവാന്‍ അന്നത്തെ ഭരണാധികാരികള്‍ക്ക് വളരെ എളുപ്പമായിരുന്നു .

രാജ്യത്തെ പൌരന്മാരായ ജാട്ടുകളും , യാദവരും , പട്ടേലുമാരും , നാടാരും , ദേവരും , ദളിത്തുകളും എന്നുതുടങ്ങി ഓരോ വിഭാഗക്കാരും തങ്ങള്‍ക്കുമേല്‍ മറ്റു വിഭാഗക്കാരുടെ മതനിയമങ്ങളെ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍ അതിനെതിരായി അവര്‍ രോഷാകുലരായി തെരുവിലിറങ്ങുന്ന ഒരവസ്ഥ നാട്ടില്‍ സംജാതമാവും . രാജ്യത്തിന്‌ അത് താങ്ങുവാന്‍ കഴിയുകയില്ല . ഇത് മുന്നില്‍ കണ്ടുകൊണ്ട്‌ തന്നെയാണ് ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് നിര്‍ദ്ദേശങ്ങളായി മാത്രം രേഖപ്പെടുത്തി ഭരണഘടനാ നിര്‍ണ്ണയ സമിതി ഒഴിഞ്ഞുമാറിയത് .

രാജ്യഭരണം ബ്രിട്ടീഷുകാരുടെ കരങ്ങളിലായിരുന്ന സമയത്തും മുസ്ലീങ്ങള്‍ക്കും  , ഹിന്ദുക്കള്‍ക്കും തങ്ങളുടേതായ മതാടിസ്ഥാനത്തിലുള്ള ചില സിവില്‍ നിയമങ്ങളെ നടപ്പിലാക്കിക്കൊള്ളുവാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നു . അതുകൊണ്ട് രാജ്യം ചിന്നാഭിന്നമാവുകയുണ്ടായില്ല . ഇത്തരം സമീപനങ്ങളിലൂടെ തന്നെയാണ് ഈ വിശാല ഇന്ത്യ രൂപീകൃതമായാത് . മുഗള്‍ ഭരണാധികാരികളും , ബ്രിട്ടീഷുകാരും മതസ്വാതന്ത്ര്യത്തില്‍ കൈകടത്തിയിരുന്നു വെങ്കില്‍ ഇന്ത്യയെന്ന ഈ വിശാല രാഷ്ട്രത്തെ സങ്കല്‍പ്പിക്കുവാന്‍ പോലും നമുക്ക് കഴിയുമായിരുന്നില്ല .

ബ്രിട്ടീഷുകാരും , മുസ്ലീംകളായ മുഗള്‍ രാജാക്കന്മാരും അനുവദിച്ചുകൊടുത്ത പ്രത്യേക സിവില്‍ നിയമാവകാശങ്ങളാല്‍ എകീകരിക്കപ്പെട്ട ഈ രാജ്യം , ഇവര്‍ നടപ്പില്‍ വരുത്തുവാന്‍ വെമ്പല്‍ കൊള്ളുന്ന ഏകീകൃത സിവില്‍ കോഡിലൂടെ ചിന്നിച്ചിതറി പോവുന്ന ഒരവസ്ഥയിലേക്കു എത്തിച്ചേരും . രാജ്യത്ത് അക്രമവും , അശാന്തിയും വാഴ്ച നടത്തും .

ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള തായ് ലാന്റില്‍  മുസ്ലീംകള്‍ക്കായി പ്രത്യേക വ്യക്തിനിയമങ്ങളുണ്ട് .
ബൌദ്ധ രാഷ്ട്രമെന്ന് പ്രഖ്യാപിക്കപ്പെട്ട ശ്രീലങ്കയിലും മുസ്ലീം വ്യക്തിനിയമങ്ങള്‍ നിലവിലുണ്ട് .

ഗ്രീസ് , എത്യോപ്യാ , ഉഗാണ്ടാ , എന്നീ രാജ്യങ്ങളിലും , മുസ്ലീം രാജ്യങ്ങളായ പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഈവിധ നിയമങ്ങള്‍ നിലനില്‍ക്കുന്നു . ഇക്കാരണത്താല്‍ ഈ രാജ്യങ്ങള്‍ ചിന്നാഭിന്നമായി പോയിട്ടില്ല .

സൗദിഅറേബ്യ  പോലുള്ള രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും , ക്രിസ്ത്യാനികള്‍ക്കും എന്തുകൊണ്ടാണ് പ്രത്യേക നിയമങ്ങള്‍ ഇല്ലാത്തതെന്ന് ചിലര്‍ വാദിക്കുന്നു . സൗദിഅറേബ്യന്‍ പൌരന്മാര്‍  എല്ലാവരും തന്നെ മുസ്ലീംകളാണ് . മറ്റു മതക്കാര്‍ ആരുംതന്നെ ആ രാജ്യക്കാരല്ല . ജോലിതേടി വന്നിട്ടുള്ള കുടിയേറ്റക്കാരാണ് . എന്നാല്‍ ഇന്ത്യയിലെ മുസ്ലീം സമൂഹം ഇവിടെയുള്ള ഹിന്ദുക്കളെ പോലെതന്നെ ഈ രാജ്യത്തെ പൌരന്മാരാണ് . ഈ വ്യത്യാസം മനസ്സിലാക്കുകയാണെങ്കില്‍ ഈ വാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാവും .

അടുത്തതായി , ത്വലാഖ് എന്ന വിഷയത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അല്‍പ്പംപോലും അറിവില്ല എന്നസത്യം കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ നിന്നും വ്യക്തമായിരിക്കുന്നു .

ത്വലാഖ് സമ്പ്രദായം ലിംഗ അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണുള്ളത് . രാജ്യത്ത് രണ്ട് വിഭാഗക്കാര്‍ക്കും തുല്യ അവകാശമാണ് നല്‍കേണ്ടത് എന്ന അടിസ്ഥാനത്തിലൂടെ മാത്രമാണ് ഈ പ്രശ്നത്തെ കാണേണ്ടത് .

ത്വലാഖ് എന്നത് ലിംഗ അസമത്വമാണ് എന്ന അടിസ്ഥാനത്തിലും , സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ് വേണ്ടത് എന്ന അടിസ്ഥാനത്തിലുമാനത്രേ കാണേണ്ടത് .

ഇസ്ലാം മാര്‍ഗ്ഗത്തില്‍ പുരുഷന്മാര്‍ക്കുള്ളത് പോലെതന്നെ സ്ത്രീകള്‍ക്കും വിവാഹ മോചനാവകാശം നല്‍കപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാന വിവരം പോലും കേന്ദ്രസര്‍ക്കാരിനില്ല എന്നാണ് മനസ്സിലാക്കേണ്ടത് . (ഇതിനെക്കുറിച്ച്‌ പിന്നീട് വിശദമാക്കിയിരിക്കുന്നു )

ഹിന്ദുമത നിയമമനുസരിച്ച് ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തവകാശമില്ല . ഇത് ലിംഗ അസമത്ത്വമല്ലേ ?. ഇതിനായി ഹിന്ദു നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുമോ ?.

പുരുഷന്‍റെയും , സ്ത്രീയുടേയും ആഹാരത്തിന് അവരവര്‍ തന്നെയാണ് ഉത്തരവാദിത്വം ഏല്‍ക്കേണ്ടത് . അതുകൊണ്ട് ഭാര്യയ്ക്ക് ഭര്‍ത്താവ് ചിലവിനു കൊടുക്കണമെന്ന നിയമത്തിലും സമത്വത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുമോ ?. ഇതുപോലെ ആയിരത്തില്‍ പരം നിയമങ്ങള്‍ നിലവിലുണ്ട് . അവയ്ക്കെതിരെ ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുവാന്‍ തന്റേടമില്ലാത്ത കേന്ദ്രസര്‍ക്കാരിന്നു , വിവാഹമോചനം നല്‍കുവാനുള്ള അവകാശം ഇസ്ലാം സ്ത്രീകള്‍ക്കും നല്‍കിയിട്ടുള്ളപ്പോള്‍ ലിംഗ സമത്വത്തിന്റെ കാരണം ഉയര്‍ത്തിക്കൊണ്ട് വരുന്നത്  ദുഷ്ട ലാക്കോടുകൂടി മാത്രമാണ് .

ഇസ്ലാം പുരുഷന്മാര്‍ക്ക് നല്‍കിയിട്ടുള്ള ത്വലാഖ് എന്ന വിവാഹ മോചനാവകാശവും , സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള കുലാ എന്ന വിവാഹ മോചനാവകാശവും ഇരുകൂട്ടര്‍ക്കും കൂടുതല്‍ നന്മയാണ് നല്‍കുന്നതെന്ന് മനസ്സിലാക്കുകയാണെങ്കില്‍ ത്വലാഖും , കുലായും ഇന്ത്യയിലെ എല്ലാവര്‍ക്കുമുള്ള പൊതു വിവാഹ മോചന നിയമങ്ങളായി നടപ്പിലാക്കുവാന്‍ മറ്റു മതവിഭാഗക്കാരും താല്പര്യപ്പെടുമായിരുന്നു .

വി : ഖുര്‍ആനിലെ 2 : 227, 2 : 228, 2 : 229, 2 : 230, 2 : 231, 2 : 232, 2 : 236, 2 : 236, 2 : 241, 4 : 20, 4 : 34 65 : 1, 33 : 49 എന്നീ വചനങ്ങളില്‍ ഭാര്യമാരെ വിവാഹ മോചനം ചെയ്യുവാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുള്ളതായി പറയപ്പെട്ടിരിക്കുന്നു . അതിനുള്ള നിബന്ധനകളും ഈ വചനങ്ങളില്‍ തന്നെ നല്‍കപ്പെട്ടിരിക്കുന്നു .

പുരുഷന്മാര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള വിവാഹ മോചനാവകാശം സ്ത്രീകള്‍ക്കെതിരായ ഏറ്റവുംവലിയ അനീതിയാണെന്ന് ചിലര്‍ വിചാരിക്കുന്നു . അത് തെറ്റാണ് .

ഭര്‍ത്താവിന് ഭാര്യയുമായി പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയാതെ വരുമ്പോള്‍ അവന് വിവാഹ മോചനാവകാശം ഇല്ലാതെ വരുമ്പോഴോ , അല്ലെങ്കില്‍ വിവാഹ മോചന നിയമത്തിലെ വിധികള്‍ കടുപ്പമേറിയതാണെങ്കിലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് നന്മയെക്കാളും ദോഷങ്ങള്‍തന്നെയാണ് കൂടുതല്‍ സംഭവിക്കുക . അതിന്റെ പേരില്‍ താഴെക്കാണുന്ന പല അസംഭാവിതങ്ങളും അവര്‍ക്കെതിരെ സമൂഹത്തില്‍ നടന്നുവരുന്നു .

1 ,  വിവാഹമോചനം നേടുവാന്‍ സാധ്യമല്ലാ എന്ന സാഹചര്യവും , വളരെ പരിശ്രമത്തിലൂടെ മാത്രമേ വിവാഹ മോചനം നേടുവാന്‍ കഴിയൂ എന്ന സാഹചര്യവും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരുവന്‍ ഭാര്യയെ ഒഴിവാക്കി മറ്റൊരുവളുമായി അവിഹിതബന്ധം തുടരുന്നു . ഭാര്യയുടെ സംരക്ഷണത്തില്‍ ഉപേക്ഷ വരുത്തുന്നു . മാത്രമല്ല അവളെ പലവിധത്തിലും ഉപദ്രവിക്കുകയും ചെയ്യുന്നു .

2 , അല്ലെങ്കില്‍ എളുപ്പത്തില്‍ വിവാഹമോചനം നേടുന്നതിനായി അവള്‍ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ച്  അവളെ ഒരു അഭിസാരികയായി ചിത്രീകരിക്കുന്നു .

3 , അതല്ലെങ്കില്‍ , ഏതെങ്കിലും വിധത്തില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്നോ , അപകടമാണെന്നോ അഭിനയിച്ച് അവന്‍ രക്ഷപ്പെടുന്നു .

ഇസ്ലാം അല്ലാത്ത മതവിഭാഗങ്ങളില്‍ വിവാഹ മോചനത്തിനു അംഗീകാരം ഇല്ലാത്തതു കൊണ്ടും , വളരെ കഠിനമായ വിവാഹമോചന നിയമങ്ങളാനെന്നത് കൊണ്ടും , കോടതികള്‍ മുഖേന മാത്രമേ വിവാഹമോചനം നേടുവാന്‍ കഴിയൂ എന്ന കാരണത്താലും ഈവിധ അനിഷ്ടസംഭവങ്ങള്‍ സമൂഹത്തില്‍ അരങ്ങേറിവരുന്നു .

അതുകൊണ്ട് തന്നെ സ്ത്രീകളുടെ ജീവനും , സ്വത്തും , മാനാഭിമാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്താല്‍ തന്നെയാണ് വിവാഹ മോചനത്തിനുള്ള അനുവാദം നല്‍കി അതിനുള്ള നിര്‍ദ്ദേശങ്ങളെയും ഇസ്ലാം ലളിതവല്‍ക്കരിച്ചിരിക്കുന്നത് .

വിവാഹമോചന നിയമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട് എങ്കിലും എടുത്തുചാടി വിവാഹ മോചനത്തിലേക്ക് കടക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല . അതിനായി ഇസ്ലാം താഴെക്കാണും വിധത്തിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു .

ആദ്യമായി ഭാര്യയ്ക്ക് സദുപദേശങ്ങള്‍ നല്‍കി അവളെ നേരായ വഴിക്ക് കൊണ്ടുവരുവാന്‍ പരിശ്രമിക്കണം .

അതുകൊണ്ട് ഫലമുണ്ടായില്ലാ എങ്കില്‍ അവളുമായി കിടക്ക പങ്കിടുന്നതില്‍ നിന്നും അവര്‍ അകന്നുകഴിയണം .

അതുകൊണ്ടും സമാധാനത്തിലേക്ക് എത്തിച്ചേര്‍ന്നില്ലാ എങ്കില്‍ ചെറുതായി ഒരടി കൊടുക്കണം . വിവാഹ മോചനമെന്ന ഘട്ടത്തിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യം ഒഴിവാക്കുവാന്‍ മാത്രമാണ് അധികം വേദനിപ്പിക്കാത്ത വിധം ഒരു പ്രഹരമേല്‍പ്പിക്കുവാന്‍ ഇസ്ലാം അനുവാദം നല്‍കുന്നത് .

അതിനുശേഷവും രണ്ടുപേര്‍ക്കുമിടയില്‍ ഒത്തൊരുമയുണ്ടാവാതെ വരുമ്പോള്‍ രണ്ടുപേരുടെ കുടുംബങ്ങളില്‍ നിന്നും ഓരോ മദ്ധ്യസ്തന്മാരുടെ സാന്നിധ്യത്തില്‍ സംസാരിച്ചു പ്രശ്നത്തിന് പരിഹാരം കാണുവാന്‍  4 : 35 എന്ന ഖുര്‍ആന്‍ വചനം നിര്‍ദ്ദേശിക്കുന്നു .

മേല്‍പ്രസ്താവിച്ച നാല് നടപടികള്‍ക്ക് ശേഷവും അവര്‍ക്കിടയില്‍ ഇണക്കമുണ്ടാവുന്നില്ലാ എങ്കില്‍ അവര്‍ രണ്ടുപേരും ഒന്നിച്ചു ജീവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല , ഈ ഘട്ടത്തില്‍ മാത്രമാണ് മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതെ വിവാഹമോചനത്തിന് ഇസ്ലാം അനുവാദം നല്‍കുന്നത് .

നിന്നെ വിവാഹമോചനം ചെയ്യുന്നു എന്നു രണ്ട് സാക്ഷികള്‍ക്ക് മുന്‍പാകെ ഭര്‍ത്താവ് പറയുന്നതിലൂടെ വിവാഹമോചനം നടന്നുകഴിയുന്നു .

വിവാഹമോചനത്തിനു ശേഷം സ്ത്രീകള്‍കുള്ള ജീവനാംശം നല്‍കേണ്ട ഉത്തരവാദിത്വം ഭര്‍ത്താവിനുള്ളത് കൊണ്ട് അത് എത്രയാണെന്ന് നിശ്ചയിച്ച് വാങ്ങിനല്‍കുവാനുള്ള സൗകര്യാര്‍ത്ഥം ജമാഅത്ത് ഭാരവാഹികളുടെ മുന്‍പാകെ അത് ഉറപ്പാക്കേണ്ടതാണ് .

ഇതല്ലാതെ ത്വലാഖുമായി ബന്ധപ്പെട്ട് മറ്റൊരു ചടങ്ങുകളുമില്ല .

വിവാഹമോചനം നല്‍കുവാന്‍ ഭര്‍ത്താവിന് മൂന്നു സന്ദര്‍ഭങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു .

ഒരുതവണ ഭാര്യയെ വിവാഹമോചനം ചെയ്തയുടന്‍ അവര്‍തമ്മിലുള്ള വിവാഹബന്ധം തീര്‍ത്തും വേര്‍പെട്ടുപോവുന്നില്ല . ആദ്യത്തെ വിവാഹമോചനത്തിനു ശേഷം ഭാര്യക്കുണ്ടാവുന്ന മൂന്ന് ആര്‍ത്തവ കാലങ്ങല്‍ക്കകം അവളുമായി ഒരുമിച്ചുചേരുവാനുള്ള സാധ്യതയുണ്ട് . അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവത്തിനകം ഒന്നിച്ചുചേരുവാന്‍ അവര്‍ക്ക് കഴിയും . (കാണുക വി : ഖുര്‍ആന്‍ ; 65 : 4 )

ഈ കാലാവകാശത്തിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ചേരുന്നില്ലായെങ്കില്‍ അവര്‍തമ്മിലുള്ള വിവാഹ ബന്ധം അറ്റുപോവും . എങ്കിലും ഒന്നിച്ചുകഴിയുവാന്‍ അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ വീണ്ടും അവര്‍തമ്മില്‍ വിവാഹിതരാവാം . ഇതിന് യാതൊരു തടസ്സവുമില്ല .

ആദ്യത്തെ വിവാഹമോചനത്തിനു ശേഷം രണ്ടുപേരും ഒരുമിച്ചുചേരുകയും , വീണ്ടും അവര്‍ക്കിടയില്‍ ഒന്നിച്ചു ജീവിക്കുവാന്‍ കഴിയാത്ത ഒരവസ്ഥ ഉണ്ടാവുകയുമാണെങ്കില്‍ മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ നടപടിക്രമങ്ങളേയും പിന്തുടര്‍ന്ന ശേഷം അവസാനമായി വീണ്ടും അവര്‍തമ്മില്‍ വിവാഹമോചനം നടത്തുകയുമാവാം .

മുന്‍പ് സൂചിപ്പിച്ചപോലുള്ള പ്രത്യേക കാലാവകാശത്തിനുള്ളില്‍ വീണ്ടും ഒത്തുചേരാം . ആ കാലാവകാശം കഴിയുമ്പോള്‍ രണ്ടുപേരും ഒന്നിച്ചു ജീവിക്കുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വീണ്ടും വിവാഹിതരായി ഒന്നിച്ചു കഴിയാം .
ഇങ്ങിനെ മൂന്നാമത്തെ തവണ ഒരുമിച്ച് ജീവിതം തുടരുമ്പോള്‍ വീണ്ടും അവര്‍ക്കിടയില്‍ അകല്‍ച്ച ഏര്‍പ്പെടുകയാണെങ്കില്‍ മൂന്നാമത് തവണയും വിവാഹമോചനം നടത്താം . ഇതുതന്നെയാണ് അവര്‍ക്കുള്ള അവസാന സന്ദര്‍ഭം .

മൂന്നാമത് തവണ നടക്കുന്ന വിവാഹമോചനത്തിനു ശേഷം അവര്‍തമ്മില്‍ ഒന്നിച്ചു ജീവിക്കുവാനുള്ള വഴികള്‍ എന്നന്നേക്കുമായി അടഞ്ഞുപോവുന്നു .

എങ്കിലും , വിവാഹമോചനം നല്‍കപ്പെട്ടവള്‍ മറ്റൊരു പുരുഷനെ വിവാഹം കഴിച്ച് , മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ച് അവളുമായി വിവാഹമോചനം നടത്തുകയാണെങ്കില്‍ ആദ്യഭര്‍ത്താവിനു അവളുടെ സമ്മതപ്രകാരം വീണ്ടും അവളെ വിവാഹം ചെയ്യുവാന്‍ സാധിക്കും .

(വീണ്ടും ഒരുമിച്ചു ചേരുവാന്‍ കഴിയും വിധത്തിലുള്ള ) ഈ വിധമുള്ള ത്വലാഖ് രണ്ടുതവണ മാത്രമാണെന്ന് പറയുന്ന ഖുര്‍ആന്‍ വചനം 2 : 229 ല്‍ നിന്നും ഇതിനെക്കുറിച്ച്‌ മനസ്സിലാക്കാം .

ഇസ്ലാം നല്‍കിയിട്ടുള്ള ഈ നിയമത്തെക്കുറിച്ച് നേരാംവണ്ണം മനസ്സിലാക്കാതെ മുസ്ലീംകളില്‍ ചിലര്‍ ഏകസമയത്ത് തന്നെ മുത്ത്വലാഖ് എന്നോ , മൂന്നു ത്വലാഖ് എന്നോ പറഞ്ഞ് ഭാര്യയുമായുള്ള വിവാഹ മോചനം നടത്തിവരുന്നു . അതിനുശേഷം ഒന്നിച്ചു ജീവിക്കുവാനുള്ള സാധ്യത ഒട്ടുംതന്നെ ഇല്ലെന്നും വിശ്വസിച്ചുവരുന്നു .

ഇത് തീര്‍ത്തും തെറ്റായ ഒരു വിശ്വാസമാണ് . ഒരേ സമയത്ത് തന്നെ മൂന്നു ത്വലാഖെന്നോ , മുന്നൂറു ത്വലാഖെന്നോ പറഞ്ഞാലും ഒരു തവണ മാത്രമാണ് വിവാഹമോചനം നടക്കുന്നത് . ഒരുതവണ നടന്ന വിവാഹമോചനത്തിന് ശേഷം എങ്കിനെ നിര്‍ദ്ദേശിക്കപ്പെട്ട കാലാവകാശത്തിനുള്ളില്‍ ഭാര്യയുമായി ഒന്നിച്ചു ചേരാമോ , അല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട കാലാവകാശത്തിനു ശേഷം രണ്ടുപേരും വിവാഹിതരാവാമോ അതുപോലെ ഇപ്പോഴും ഒത്തുചേരുവാനുള്ള അവകാശം അവര്‍ക്കുണ്ട് .

എന്തുകൊണ്ടെന്നാല്‍ , നബി (സ:അ) യുടെ കാലത്ത് ഒരു സന്ദര്‍ഭത്തില്‍ മൂന്നുത്വലാഖ് എന്നുപറയുന്നത് ഒരു ത്വലാഖായി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത് എന്ന് ഇബ്നു അബ്ബാസ് (റ) അറിയിക്കുന്നു . ഗ്രന്ഥം . മുസ്ലീം ;  2932 , 2933 , 2934 .

ഒരുസമയത്ത് പറയപ്പെടുന്ന മുത്ത്വലാഖ് മൂന്നുത്വലാഖായിതന്നെ അംഗീകരിക്കപ്പെട്ടു വരുന്ന തെറ്റായ സമ്പ്രദായം നബി (സ:അ) യുടെ കാലത്തിനുശേഷം നിലവില്‍ വന്നതാണ് .

വിവാഹമോചനത്തിനു ശേഷം ഭാര്യയെ ആശ്രയമറ്റവളായി ഉപേക്ഷിക്കരുത് . അവളുടെ ഭാവി സുരക്ഷക്കായി ആവശ്യമായ ജീവനാംശം നല്‍കേണ്ടതുണ്ട് . ഇത് അവള്‍ക്കു വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം ജമാഅത്തുകാര്‍ക്കുള്ളതാണ് .

ഇതാണ് പുരുഷന്മാര്‍ക്കുള്ള വിവാഹമോചന നിയമം . വിവാഹമോചനം നല്‍കുവാനുള്ള അവകാശം പുരുഷന്മാര്‍ക്ക് ഉള്ളതുപോലെ തന്നെ ഇസ്ലാം സ്ത്രീകള്‍ക്കും നല്‍കിയിരിക്കുന്നു .

നബി (സ:അ)യുടെ കാലത്ത് സാബിത് ബിന്‍ കൈസ് (റ) എന്നിവരുടെ ഭാര്യ നബി (സ:അ) യുടെ അടുത്തുവന്നു അല്ലാഹുവിന്റെ റസൂലേ ! എന്റെ ഭര്‍ത്താവിന്റെ സല്‍സ്വഭാവത്തെ കുറിച്ചോ , സല്‍പ്രവൃത്തികളെ കുറിച്ചോ ഞാന്‍ കുറ്റം പറയുകയില്ല . എന്നാലും ഒരു ഇസ്ലാംമത വിശ്വാസിയായിക്കൊണ്ട് (അല്ലാഹുവിന്) എതിരായി ചിന്തിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു എന്നു പറയുകയുണ്ടായി . (അതായത് ഭര്‍ത്താവ് സല്‍സ്വഭാവിയാണെങ്കിലും അയാളോടൊപ്പം ഒന്നിച്ചു ജീവിക്കുവാന്‍ തനിക്കു താല്‍പ്പര്യമില്ല എന്നു പറഞ്ഞു ) ഉടന്‍തന്നെ നബി (സ:അ) അങ്ങിനെയാണെങ്കില്‍ (അയാള്‍ നിനക്കു മഹറായി നല്‍കിയ ) അദ്ദേഹത്തിന്‍റെ തോട്ടത്തിനെ തിരികെ നല്‍കുവാന്‍ നീ തയ്യാറാണോ ? എന്നു ചോദിക്കുകയുണ്ടായി . അതിന് ആ സ്ത്രീ സമ്മതമാണെന്ന് പറഞ്ഞു . ഉടന്‍തന്നെ നബി (സ:അ) അവരുടെ ഭര്‍ത്താവിനോട് തോട്ടത്തെ തിരികെ സ്വീകരിച്ചുകൊണ്ട് അവള്‍ക്കു പൂര്‍ണ്ണ വിടുതല്‍ നല്‍കുക എന്നു കല്‍പ്പിക്കുകയുണ്ടായി . ഗ്രന്ഥം ; ബുഖാരി : 5273 , 5275 , 5277 .

മുകളില്‍ സൂചിപ്പിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നബി (സ:അ) യുടെ കാലത്ത് സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടിരുന്ന വിവാഹമോചന സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കാം .

ഒരു സ്ത്രീക്ക് ഭര്‍ത്താവുമൊന്നിച്ച്‌ ജീവിക്കുവാന്‍ താല്‍പ്പര്യമില്ലാ എങ്കില്‍ അവള്‍ ജമാഅത്തിലെ പ്രധാനിയോട് പരാതി ബോധിപ്പിക്കെണ്ടതാണ് . അദ്ദേഹം , ഭര്‍ത്താവില്‍ നിന്നും അവള്‍ സ്വീകരിച്ച മഹര്‍ സംഖ്യ എന്താണെന്നുവച്ചാല്‍ അതിനെ തിരികെ നല്‍കുവാന്‍ കല്‍പ്പിക്കുകയും , ആ മഹര്‍സംഖ്യയെ തിരിച്ചു വാങ്ങിക്കൊണ്ട് ഭര്‍ത്താവ് അവളുമായുള്ള വിവാഹബന്ധം പാടേ ഉപേക്ഷിക്കണമെന്നും കല്‍പ്പിക്കണം . മുകളില്‍ പറഞ്ഞ വാര്‍ത്തയില്‍നിന്നും ഇതിനെക്കുറിച്ച്‌ മനസ്സിലാക്കാം .

സ്ത്രീകള്‍ സ്വമേധയാ വിവാഹ ഉടമ്പടിയില്‍ നിന്നും ഒഴിഞ്ഞുപോവാതെ , ജമാഅത്ത് പ്രധാനിയുടെ മുന്‍പാകെ പരാതി നല്കുന്നതുതന്നെയാണ് അവള്‍ക്ക് സുരക്ഷിതമായത് . എന്തുകൊണ്ടെന്നാല്‍ ഭര്‍ത്താവില്‍നിന്നും സ്ത്രീ പരസ്യമായി മഹര്‍ സംഖ്യ സ്വീകരിച്ചിരിക്കുന്നത് കൊണ്ടും , വീണ്ടും അതിനെ പരസ്യമായിത്തന്നെ ഭര്‍ത്താവിന് തിരികെ നല്‍കേണ്ടതുണ്ട് എന്ന കാരണത്താലും ഈ നിബന്ധന നടപ്പിലാക്കിയിരിക്കുന്നു .

മാത്രമല്ല , വിവാഹമോചനത്തിന് ശേഷം കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കായത് കൊണ്ടും , അവള്‍ക്കു ദോഷകരമായ ഒരു തീരുമാനത്തിലേക്ക് അവള്‍ എടുത്തുചാടി പുറപ്പെടരുത് എന്ന കാരണത്താലും ഈ സംവിധാനം ആവശ്യമായിരിക്കുന്നു . ഇതിനാല്‍ ജമാഅത്ത് പ്രതിനിധിക്ക് അവള്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കുവാനുള്ള അവസരം ലഭിക്കുന്നു . അതുകൊണ്ട് തന്നെ ജമാഅത്ത് ഭാരവാഹിയുടെ മുന്‍പാകെ പരാതി ബോധിപ്പിച്ച ശേഷം അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ബന്ധം വേര്‍പെടുത്തുന്നത് തന്നെയാണ് സ്ത്രീകള്‍ക്ക് അഭികാമ്യമായത്‌ .

സ്ത്രീകള്‍ക്ക് വിവാഹമോചനം നേടുവാന്‍ ഇതിനെക്കാളും ലളിതമായ ഒരു മാര്‍ഗ്ഗം ലോകത്ത് എവിടെയുംതന്നെ കാണുവാന്‍ കഴിയുകയില്ല . ഇരുപതാം നൂറ്റാണ്ടില്‍ പോലും ലോകത്തൊരിടത്തും സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുത്തിട്ടില്ലാത്ത ഈ അവകാശം , ആയിരത്തി നാന്നൂറ് കൊല്ലങ്ങള്‍ക്കു മുമ്പ്തന്നെ ഇസ്ലാം സ്ത്രീസമൂഹത്തിന് നല്‍കി അവരെ മഹത്വവല്‍ക്കരിച്ചിരിക്കുന്നു .

ഈവിധത്തില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനം നേടുവാന്‍ വലുതായ കാരണങ്ങള്‍ എന്തെങ്കിലും വേണമെന്ന നിര്‍ബന്ധമില്ല . മുകളില്‍ നാം കണ്ട വാര്‍ത്തയില്‍ ആ സ്ത്രീ ഭര്‍ത്താവിനെതിരെ ഒരു കുറ്റാരോപണവും നടത്തുകയുണ്ടായില്ല . തനിക്ക് അദ്ദേഹത്തെ ഇഷ്ടമായില്ല എന്നതുമാത്രമാണ് കാരണമായി ബോധിപ്പിച്ചത് . എന്താണ് കാരണമെന്ന് നബി (സ:അ)യും അന്വേഷിക്കുകയുണ്ടായില്ല . കാരണം ബോധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നുവെങ്കില്‍ നബി (സ:അ) തീര്‍ച്ചയായും അതിനെക്കുറിച്ച് അന്വേഷിച്ചിരിക്കുമായിരുന്നു . നബി (സ:അ) ഒന്നുംതന്നെ അന്വേഷിക്കാതെ തന്നെയാണ് വിവാഹമോചനം നല്‍കുവാന്‍ കല്‍പ്പിച്ചത് .

വിവാഹബന്ധം വേര്‍പെടുത്തുവാന്‍ കഴിയാത്ത ഒന്നാണെന്ന് ഇസ്ലാം വിചാരിക്കുന്നില്ല . മറിച്ച് , ജീവിത ഉടമ്പടിയായി മാത്രമാണ് അതിനെ കാണുന്നത് .

ആ സ്ത്രീകള്‍ നിങ്ങളുമായി ശക്തമായ ഉടമ്പടിയില്‍ ഏര്‍പ്പെടുകയും , നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്നു ജീവിക്കുകയും ചെയ്തിരിയ്ക്കെ ( 4 : 21 ) എന്നും ,

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരുടെ മേല്‍ അവകാശമുള്ളതുപോലെ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാരുടെ മേല്‍ അവകാശമുണ്ട്‌ ( 2 : 228 ) എന്നും വി : ഖുര്‍ആന്‍ പറയുന്നു .

പുരുഷന്മാര്‍ക്ക് വിവാഹമോചനാവകാശം നല്‍കപ്പെടാത്തത് കൊണ്ട് അസംഭാവിതങ്ങള്‍ നടക്കുന്നത് പോലെതന്നെ , സ്ത്രീകള്‍ക്ക് വിവാഹമോചനം നല്‍കുവാനുള്ള അവകാശം ഇല്ലാതെവരുന്ന സാഹചര്യത്തിലും പലവിധത്തിലുള്ള അസംഭാവിതങ്ങളും നടക്കുവാന്‍ സാധ്യതയുണ്ട് . നടക്കുകയും ചെയ്യുന്നു .

ഭര്‍ത്താവിനോട് വിരോധമുള്ള സ്ത്രീകള്‍ വിവാഹമോചന നിയമങ്ങള്‍ വളരെ കര്‍ക്കശമാനെന്ന അവസ്ഥയില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കാര്യം പത്രങ്ങളിലൂടെ നമുക്ക് കാണുവാന്‍ കഴിയും .

ഭര്‍ത്താവിന് വിഷം കൊടുത്ത് കൊല്ലുകയോ , അല്ലെങ്കില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലചെയ്യുകയോ ചെയ്യുന്നു . ഭര്‍ത്താവില്‍ നിന്നും ലളിതമായി വിവാഹമോചനം നേടി , മനസ്സിനിണങ്ങിയ ഒരാളെ നിയമപരമായി വിവാഹം കഴിക്കുവാന്‍ വഴിയുണ്ടായിരുന്നുവെങ്കില്‍ ഇതുപോലുള്ള ക്രൂര സംഭവങ്ങള്‍ നാട്ടില്‍ അരങ്ങേരുമായിരുന്നില്ല .

അതുകൊണ്ട് തന്നെയാണ് പുരുഷന്മാര്‍ക്ക് മാത്രമല്ലാതെ , സ്ത്രീകള്‍ക്കും വിവാഹമോചനം നല്‍കുവാനുള്ള നിയമങ്ങളെ ഇസ്ലാം ലളിതവല്‍ക്കരിച്ചിരിക്കുന്നത് . പുരുഷന്മാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത വിധത്തില്‍ തന്നെയാണ് സ്ത്രീകള്‍ക്കും ഇസ്ലാം അവകാശങ്ങള്‍ നല്‍കിയിട്ടുള്ളത് . ഇതിനെക്കുറിച്ച്‌ വി : ഖുര്‍ആന്‍ 2 : 228 232 വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം .

മുസ്ലീംകളായ ഞങ്ങള്‍ സധൈര്യം ഉറപ്പിച്ചു പറയുന്നു .

വളരെ ശ്രേഷ്ടവും , ലളിതവുമായൊരു വിവാഹമോചന നിയമം ഇസ്ലാം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുമ്പോള്‍ അതിനെ നിരാകരിച്ച് വര്‍ഷങ്ങളോളം കോടതികള്‍ കയറിയിരങ്ങുവാന്‍ ഞങ്ങള്‍ തയ്യാറല്ല .

വിവാഹമോചനത്തിനായി കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ പരസ്പരം കൊന്നൊടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല . അവിഹിതബന്ധം മൂലമുണ്ടാവുന്ന കൊലപാതകങ്ങള്‍ ഞങ്ങളുടെ സമുദായത്തിലും കടന്നുകൂടുവാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല .

യാതൊരു വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളുമില്ലാതെ ഞങ്ങളുടെ ജമാഅത്ത് മുഖേന വളരെ ലളിതമായ ഒരു പുനര്‍ജീവിതം തുടങ്ങുവാനുള്ള സാധ്യതയുണ്ടായിരിക്കെ , ഞങ്ങളുടെ സമ്പത്തിനെ കോടതികള്‍ക്കും , കേസിനുമായി ദൂര്‍ത്തടിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കുവാന്‍  ഞങ്ങള്‍ തയ്യാറല്ല . ചില വിവാഹമോചന കേസുകളില്‍ എഴുപതു കൊല്ലങ്ങള്‍ക്കുശേഷം തീര്‍പ്പ് നല്‍കിയിട്ടുള്ള ക്രൂരതയും ഇവിടെ നടന്നിട്ടുണ്ട് .

വിവാഹമോചനത്തിനുള്ള വിചാരണയ്ക്കിടെ കുടുംബ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തി അപമാനിതരാകാന്‍ ഞങ്ങള്‍ തയ്യാറല്ല .

അതുകൊണ്ട് ഏകീകൃത സിവില്‍ കോഡ് എന്നപേരില്‍ ഞങ്ങള്‍ക്ക് നേടിയെടുക്കാവുന്ന ലളിതമായ നിയമാവകാശങ്ങളെ ഞങ്ങളില്‍ നിന്നും എടുത്തുമാറ്റുന്നതിനെ ഒരുകാരണവശാലും ഞങ്ങള്‍ അംഗീകരിക്കുകയില്ല .
ഇസ്ലാം ഞങ്ങളുടെ സൃഷ്ടാവിന്‍റെ മാര്‍ഗ്ഗമാണ് . അതില്‍ അല്‍പമതികളായ നിയമജ്ഞര്‍ ഉള്‍പ്പെടെ ആരുംതന്നെ കൈകടത്തുവാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല .

(മലയാളം പരിഭാഷ :  അബ്ദുല്‍ സുബഹാന്‍ , പുതുനഗരം )







No comments:

Post a Comment