Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Tuesday, 15 October 2013

വഹിയ്യ് മാത്രമാണ്‌ മാര്‍ഗ്ഗം

   വഹിയ്യ് മാത്രമാണ്‌ മാര്‍ഗ്ഗം

               بِسْمِ اللَّهِ الرَّحْمَانِ الرَّحِيْمِ

 വഹിയ്യ് (ദിവ്യ സന്ദേശം)  മാത്രമാണ്‌ മാര്‍ഗ്ഗം

ഇന്ന്‍ മുസ്ലിം സമൂഹം പല വിഭാഗങ്ങളായും , സംഘടനകളായും വിഘടിച്ചു കിടക്കുന്നത് നിഷേധിക്കുവാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമാണ് . അതിന്‍റെ പ്രധാന കാരണം , നമ്മുടെ ജീവിത മാര്‍ഗ്ഗമായി ഈ പരിശുദ്ധ ഇസ്ലാമിനെ അംഗീകരിച്ചപ്പോള്‍ നാം സ്വീകരിച്ച പ്രതിജ്ഞ ' ലാഇലാഹ ഇല്ലള്ളാഹു മുഹമ്മദ്‌ രസൂലുള്ളാഹ് ' എന്ന വാക്കിന്‍റെ അര്‍ത്ഥവും സത്തയും പൂര്‍ണമായും ഉള്‍ക്കൊള്ളാതെ അതിനെ ഒരു സാധാരണ മന്ത്രമെന്നപോലെ കരുതി ഉരുവിടുന്നതു കൊണ്ടുമാത്രമാണ് . 'അള്ളാഹുവല്ലാതെ മറ്റൊരിലാഹില്ല 'എന്ന്‍ പറഞ്ഞുകൊണ്ട് തന്നെ ഏലസ്സ്, ചരട്, മാന്ത്രികക്കല്ല്, ജാറ വഴിപാട്, സിഹ്ര്‍, കണ്ണേര്‍, ജിന്ന് വശീകരിക്കല്‍ എന്നിവയിലുള്ള വിശ്വാസം വഴി അള്ളാഹുവില്‍ പങ്കു ചേര്‍ക്കുകയും , മുഹമ്മദ്‌ നബി(:) അല്ലാഹുവിന്‍റെ പ്രവാചകനാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ വാക്കാല്‍ അവരെ പിന്‍പറ്റുകയാണെന്ന് പറയുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത് . ഇന്ന്‍ മുസ്ലീം സമൂഹം ആരെയാണ് പിന്‍പറ്റേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത് . ഈ വിഷയത്തില്‍ സുന്നികളും, ജമാഅത്തെ ഇസ്ലാമിയും ഷാഫി, ഹനഫി, മാലിക്കി, ഹംബലി എന്നീ ഇമാമുകളേയും , തബലീഗ് ജമാത്തുകാര്‍ ജീവിച്ചിരിക്കുന്നവരും, മരിച്ചുപോയവരുമായ മഹാന്മാരെയും, മുജാഹിദുകള്‍ സഹാബികളേയും പിന്‍പറ്റുമ്പോള്‍ മറ്റൊരു കൂട്ടര്‍ നബിയെപ്പോലും പിന്‍പറ്റേണ്ടതില്ല ഞങ്ങള്‍ക്ക് ഖുര്‍ആന്‍ മാത്രം മതി എന്ന വാദത്തിലുമാണ് നിലകൊള്ളുന്നത് . ചുരുക്കത്തില്‍ വഹിയ്യല്ലാത്ത ഒന്നും തന്നെ ദീന്‍(മാര്‍ഗ്ഗം) അല്ല . നബി(:)യെ പോലും വഹിയ്യുടെ അടിസ്ഥാനത്തില്‍ മാത്രമേ പിന്‍ പറ്റാവൂ എന്ന അടിസ്ഥാനപരമായ ഈ ആദര്‍ശമാണ് മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നെല്ലാം തൌഹീദ് ജമാത്തിനെ വേര്‍തിരിച്ചു കാണിക്കുന്നത് .
                                                                                                          
وَاِذَاقِيْلَ لَهُمُ اتَّبِعُوْا مَا اَنْزَلَ اللَّهُ قَالُوْابَلُ نَتَّبِعُ مَا اَلْفَيْنَا عَلَيْهِ آبَاءَنَا *اَوَلَوْ
كَانَ آبَاوءُهُمْ لاَيَحْقِلُونَ شَيْءًا وَّلَا يَهْتَدُونْ

' അല്ലാഹു അവതരിപ്പിച്ചത് പിന്‍പറ്റി ജീവിക്കുക എന്ന്‍ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ അല്ല, ഞങ്ങളുടെ മുന്‍ഗാമികള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുക . അവരുടെ മുന്‍ഗാമികള്‍ യാതൊന്നും ചിന്തിച്ചു മനസ്സിലാക്കത്തവരും നേര്‍ വഴി കണ്ടെത്താത്തവരും ആണെങ്കില്‍ പോലും(അവരെ പിന്‍പറ്റുകയാണോ?)                                                                      വി: ഖുര്‍ആന്‍ 2: 170

 വഹിയെ മാത്രം പിന്‍പറ്റാം 

ഇസ്ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തും മാത്രമാണ്‌ . ഒരു വിശ്വാസിക്ക് മാര്‍ഗ്ഗദര്‍ശനമായിരിക്കെണ്ടത് ഖുര്‍ആനും , തിരു സുന്നത്തും മാത്രമാണ്‌ . അല്ലാഹുവിന്‍റെ വഹിയായ ഖുര്‍ആനും , തിരു സുന്നത്തിനേയും മാത്രമേ നാം പിന്‍പറ്റി ജീവിക്കാവൂ . ഈ രണ്ടുമല്ലാതെ മറ്റാരും പറഞ്ഞതോ , ചെയ്തതോ , അംഗീകരിച്ചതോ ആയ കാര്യങ്ങള്‍ ഒന്നുംതന്നെ ദീന്‍(മാര്‍ഗ്ഗം) ആവുകയില്ല എന്നതിനെ ഓരോ സത്യവിശ്വാസിയും ഉള്‍ക്കൊള്ളേണ്ട അടിസ്ഥാനപരമായ കാര്യമാണ് .

നബി(സ:അ) പറഞ്ഞു . ഞാന്‍ രണ്ടെണ്ണം നിങ്ങള്‍ക്കായി വിട്ടേച്ചു പോകുന്നു . അവയെ നിങ്ങള്‍ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് വ്യതിചലനം ഉണ്ടാവുകയില്ല . ഒന്ന്‍ അല്ലാഹുവിന്‍റെ വേദം , മറ്റൊന്ന് എന്‍റെ ചര്യയുമാണ് .                                           
 അറിയിക്കുന്നത്: ഇബ്നു അബ്ബാസ്(റളി) ഗ്രന്ഥം ; ഹാക്കിം  : 318

വഹിയ്യുടെ അടിസ്ഥാനത്തിലല്ലാതെ നബി(സ:അ) തന്‍റേതായ വല്ല അഭിപ്രായങ്ങളും പറയുകയോ , ചെയ്യുകയോ , അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും ദീന്‍(മാര്‍ഗ്ഗം) ആവുകയില്ല . ആയതുകൊണ്ട് വഹിയ്യുമായി യാതൊരു ബന്ധവുമില്ലാത്ത സഹാബാക്കളുടെയോ , ഇമാമുകളുടെയോ അഭിപ്രായങ്ങള്‍ മാര്‍ഗ്ഗമായി സ്വീകരിക്കുവാന്‍ നമുക്കൊരിക്കലും സാധിക്കുകയില്ല ! .

നബി(സ:അ) മദീനയിലേക്ക് വന്നപ്പോള്‍ മദീനാവാസികളായ സഹാബികള്‍ ഈന്തപ്പഴ മരത്തിന്റെ ഒട്ടുതൈകള്‍ നട്ടുപിടിപ്പിച്ച് കൊണ്ടിരുന്നു . ഇത് അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു . ഇതുകണ്ട നബി(സ:അ) ഇങ്ങിനെ ചെയ്യരുതായിരുന്നു എന്ന്‍ പറയുകയുണ്ടായി . ഉടന്‍തന്നെ സഹാബാക്കള്‍ അതിനെ കൈവിടുകയും ചെയ്തു . അതിനു ശേഷം മുമ്പുള്ളതിനെക്കാളും വിളവു കുറയുകയുണ്ടായി . ഇതുകണ്ട നബി(സ:അ) നിങ്ങളുടെ ഈന്തപ്പഴ മരങ്ങള്‍ക്ക് എന്തുപറ്റി ? എന്ന്‍ ചോദിച്ചപ്പോള്‍‌ , നബി(സ:അ) മുമ്പ് പറഞ്ഞ കാര്യം മദീനാവാസികള്‍ ഓര്‍മിപ്പിക്കുകയുണ്ടായി . അപ്പോള്‍ നബി(സ:അ) പറഞ്ഞു : നിങ്ങളുടെ ഇഹലോക വിഷയങ്ങള്‍ നിങ്ങള്‍ക്കേ നന്നായി അറിയുകയുള്ളൂ .         ഗ്രന്ഥം ; മുസ്ലിം  : 4358

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹദീസില്‍ , നബി(സ:അ) ദീനിന്റെ വിഷയങ്ങളില്‍ ഞാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കല്പ്പിച്ചിട്ടുണ്ട് എങ്കില്‍ അത് അനുസരിച്ചുകൊള്ളുക . എന്റെ സ്വന്തം അഭിപ്രായങ്ങളായി ഞാന്‍ വല്ലതും പറയുകയാണെങ്കില്‍ ഞാനും മനുഷ്യനാണ് എന്ന്‍ മറുപടി പറയുകയുണ്ടായി .               മുസ്ലിം ; 4357

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹദീസിലും നബി(സ:അ) പറഞ്ഞിട്ടുണ്ട് ; ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത് . അതുകൊണ്ട് എന്നെ(കുറ്റം) പിടിക്കരുത് !. അള്ളാഹുവില്‍ നിന്നും ഞാന്‍ വല്ല കാര്യങ്ങളും അറിയിച്ചാല്‍ അതിനെ അനുസരിക്കുവിന്‍ . എന്തെന്നാല്‍ അള്ളാഹുവിന്റെ പേരില്‍ ഞാന്‍ നുണ പറയുകയില്ല .         മുസ്ലിം ; 4356

അതുപോലെതന്നെ നബി(സ:അ) ചലിച്ചെടുക്കാത്ത ഗോതമ്പ് റൊട്ടി ഭക്ഷിക്കുന്നതും , ഒട്ടകത്തിലും കുതിരയിലും സഞ്ചരിച്ചതുമായ ഒട്ടനവധി കാര്യങ്ങള്‍ ദീനാനെന്നു ആരുംതന്നെ പറയുകയില്ല . കാരണം നബി(സ:അ) ഇങ്ങനെ ചെയ്തിരുന്നത് വഹിയ്യുടെ അടിസ്ഥാനത്തിലായിരുന്നില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന വിഷയവുമാണ്‌ .

മനുഷ്യന്‍ എന്ന നിലയ്ക്ക് നബി(സ:അ)ക്ക് എങ്ങിനെ തെറ്റുകള്‍ സംഭവിച്ചിരുന്നുവോ അതുപോലെയോ , അല്ലെങ്കില്‍ അതിനെക്കാളും കൂടുതലായി സഹാബികള്‍ക്കും , അതിലും കൂടുതലായി നമ്മെപോലുള്ള സാധാരണക്കാര്‍ക്കും തെറ്റുകള്‍ സംഭവിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല . അതുകൊണ്ട് നബി(സ:അ)യല്ലാതെ മറ്റാരെയും , യാതൊന്നിനെയും പിന്‍പറ്റുവാന്‍ നമുക്ക് മാര്‍ഗ്ഗത്തില്‍ അനുവാദമില്ല  എന്നും ഇതില്‍നിന്നും മനസ്സിലാക്കാം .

എന്തെന്നാല്‍ , നബി(സ:അ)ക്ക് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഉടന്‍തന്നെ അല്ലാഹു വഹിയ്യിലൂടെ അവരെ ശാസിക്കുകയും ആ തെറ്റിനെ തിരുത്തുകയും ചെയ്തിരുന്നു . എന്നാല്‍ നബിയെക്കാളും തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലുള്ള സഹാബികളെയോ , ഇമാമുകളെയോ ശാസിക്കുവാനും , തിരുത്തുവാനുമായിക്കൊണ്ടു വഹിയ്യ് യാതൊന്നും പുതുതായി വരികയില്ല .

ഒരിക്കല്‍ നബി(സ:അ) അല്ലാഹു മനുഷ്യര്‍ക്ക് ഹലാലാക്കിയ തേനിനെ തന്‍റെ ഭാര്യയോടുള്ള ദേഷ്യത്താല്‍ ഇനിമുതല്‍ ഞാന്‍ തേന്‍ കഴിക്കുകയില്ല എന്നുപറഞ്ഞുകൊണ്ട് അതിനെ സ്വയം ഹരാമാക്കുകയുണ്ടായി . ഇതിനെ അല്ലാഹു വഹിയ്യിലൂടെ നബിയെ ശാസിക്കുകയും , തിരുത്തുകയും ചെയ്യുകയുണ്ടായി .

നബിയേ ! നിനക്ക് അല്ലാഹു അനുവദിച്ചതിനെ നിന്റെ ഭാര്യമാരുടെ പ്രീതിക്ക് വേണ്ടി എന്തിനാണ് വിലക്കികൊണ്ടത് ? അല്ലാഹു പൊറുക്കുന്നവനും , കരുണാനിധിയുമാകുന്നു      വി:ഖുര്‍ആന്‍  66 : 1

അല്ലാഹു തന്റെ വഹിയ്യെയും ഈ മാര്‍ഗ്ഗത്തേയും നബി(സ:അ)യുടെ കാലത്തോടുകൂടി പൂര്‍ത്തിയാക്കി തന്നിരിക്കെ , വഹിയ്യ് ലഭിക്കാത്ത ആരെയും , അത് സഹാബാക്കളായിരുന്നാലും ശരി അവരെ പിന്പറ്റെണ്ട യാതൊരു ആവശ്യവുമില്ല .

ഇന്ന്‍ ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മാര്‍ഗ്ഗം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു . എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിരവേറ്റിത്തരുകയും ചെയ്തിരിക്കുന്നു . മാര്‍ഗ്ഗമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു .      വി:ഖുര്‍ആന്‍  ; 5: 3

നമ്മെക്കാളും പലമടങ്ങ് ഉയര്‍ന്ന അന്തസ്സുള്ള സ്വര്‍ഗ്ഗവാസികള്‍ എന്ന്‍ അറിയിക്കപ്പെട്ട നബിസഹാബാക്കള്‍ക്ക് പോലും ദീനിന്റെ വിഷയങ്ങളില്‍ മറവി സംഭവിച്ചിട്ടുണ്ട് . മനുഷ്യന്‍ എന്ന നിലക്ക് വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ)യുടെ ചട്ടങ്ങള്‍ക്കും , നിയമങ്ങള്‍ക്കും മാറ്റമായി പുതിയ നിയമങ്ങള്‍ സഹാബാക്കളാല്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ നാം അറിഞ്ഞിരുന്നുവെങ്കില്‍ , അവര്‍(സഹാബികള്‍) ചെയ്യുന്ന തെറ്റുകളെല്ലാം തന്നെ , അവരുടെ ത്യാഗത്തിന്റേയും , ദൃഡ വിശ്വാസത്തിന്റെയും മുന്നില്‍ തകര്‍ന്നു തരിപ്പണമാകും . അതേസമയം അവരുടെ ഇച്ഛയാലോ , മറവി കാരണമോ ചെയ്തുപോകുന്ന ചില തെറ്റുകള്‍ അവര്‍ക്ക് മാത്രമേ തിരുത്തുവാന്‍ സാധിക്കൂ എന്നല്ലാതെ അവര്‍ക്ക് വേണ്ടി വീണ്ടും വഹിയ്യ് ഇറങ്ങുകയില്ല . ആയതുകൊണ്ട് സഹാബാക്കളോ , ഇമാമുകളോ കൊണ്ടുവന്ന ചട്ടങ്ങളെയും , നിയമങ്ങളേയും നാം പിന്‍തുടരുവാന്‍ പാടില്ല എന്ന വസ്തുത നമ്മുടെ മനസ്സില്‍ ആഴത്തില്‍ വെരൂന്നേണ്ടതുണ്ട് .

നമുക്ക് ചില ഉദാഹരണങ്ങള്‍ നോക്കാം

*ഇഹ്രാമോടു കൂടി വിവാഹം ചെയ്യുവാന്‍ പാടില്ലായെന്ന് നബി(സ:അ)യും, അതിന്നു മാറ്റമായി ഇഹ്റാം അണിഞ്ഞ നിലയില്‍ നബി(സ:അ) വിവാഹം ചെയ്തതായി ഇബ്നു അബ്ബാസ്(റ)യും അറിയിക്കുന്നു .

ഇഹ്റാം അണിഞ്ഞ അവസ്ഥയില്‍ വിവാഹം ചെയ്യുന്നതും , വിവാഹവുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങളും നിഷിദ്ധമാക്കിയതായി നബി(സ:അ) അറിയിച്ചു .           അറിയിക്കുന്നത് : ഉസ്മാന്‍(റ) ; ഗ്രന്ഥം  : മുസ്ലിം ; 2525 , 2526 .

നബി(സ:അ) ഇഹ്റാം അണിയാത്ത അവസ്ഥയിലാണ് എന്നെ വിവാഹം ചെയ്തത് .        അറിയിക്കുന്നത് : മൈമൂന(റ)  , മുസ്ലിം : 2529

നബി(സ:അ) ഇഹ്റാം അണിഞ്ഞ അവസ്ഥയിലാണ് എന്റെ (ചെറിയമ്മയായ) മൈമൂന(റ)യെ ചെയ്തത് .             അറിയിക്കുന്നത് : ഇബ്നു അബ്ബാസ്(റ)    ഗ്രന്ഥം ; ബുഖാരി : 1837 , 4529 , 5114

ഇഹ്രാമോടുകൂടി വിവാഹം പാടില്ല എന്ന്‍ നബി(സ:അ)യും , വിവാഹം ചെയ്യുവാന്‍ അനുവാദം ഉണ്ടെന്നു ഇബ്നു അബ്ബാസ്(റ)യും കല്‍പ്പിച്ചാല്‍ , വഹിയില്ലാത്ത ഇബ്നു അബ്ബാസി(റ)നെ നാം പിന്‍ പറ്റണമോ അതല്ല , വഹിയുള്ള നബി(സ:അ)യെ പിന്‍ പറ്റണമോ ? ചിന്തിക്കുക........ തീര്‍ച്ചയായും വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ)യെ മാത്രമേ പിന്‍പറ്റാവൂ .

*മൂന്നു ത്വലാഖ് ഒരേസമയത്ത് പറഞ്ഞാലും നബി(സ:അ)യുടെ കാലത്ത് അത് ഒരു ത്വലാഖായാണ് കരുതപ്പെട്ടിരുന്നത് . എന്നാല്‍ ഉമര്‍(റ) അറിഞ്ഞുകൊണ്ടുതന്നെ ഈ നിയമത്തിനു മാറ്റമായി പ്രവര്‍ത്തിക്കുന്നു .

നബി(സ:അ)യുടെ കാലത്തും , അബൂബക്കര്‍(റ)ന്റെ കാലത്തും , ഉമര്‍(റ)ന്റെ ഭരണത്തില്‍ ആദ്യ രണ്ടുവര്‍ഷവും മുത്ത്വലാഖ് പറയുന്നത് ഒരു ത്വലാഖായാണ് കരുതപ്പെട്ടിരുന്നത് . സാവധാനത്തില്‍ തീര്ച്ചയാക്കേണ്ട വിഷയത്തില്‍ ജനങ്ങള്‍ ധൃതിപ്പെടുന്നു എന്ന കാരണത്താല്‍ മുത്ത്വലാഖ് പറയുന്നതിനെ മൂന്ന്‍ ത്വലാഖായി അംഗീകരിച്ചാല്‍ എന്ത് ? എന്ന് പറഞ്ഞുകൊണ്ട് ഉമര്‍(റ) ഇത് നിയമമാക്കുകയും ചെയ്തു .       ഗ്രന്ഥം : മുസ്ലിം  ; 2689

ത്വലാഖിന്റെ വിഷയത്തില്‍ നബി(സ:അ)ക്ക് മാറ്റമായി ഉമര്‍(റ) പ്രഖ്യാപിക്കുമ്പോള്‍ വഹിയില്ലാത്ത ഉമര്‍(റ)നെയാണോ നാം പിന്‍ പറ്റെണ്ടത് , അതല്ല വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ)യെയാണോ പിന്പറ്റെണ്ടത് . തീര്‍ച്ചയായും വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ)യെ മാത്രമേ പിന്‍പറ്റാവൂ .

*നമസ്ക്കാരത്തില്‍ റുഖുവിലേക്ക് ചെല്ലുമ്പോള്‍ രണ്ട് കൈപാദങ്ങളും കാല്‍മുട്ടുകള്‍ക്ക് മീതെ വയ്ക്കണമെന്നാണ് നബി(സ:അ) കല്‍പ്പിച്ചത് . ഇതിനു മാറ്റമായി ഇബ്നു മസ്വൂദ് (റ) തന്റെ തുടകള്‍ക്കിടയില്‍ രണ്ടുകൈകളും വെച്ചുകൊണ്ടാണ്‌ റുഖുഹ് ചെയ്തിരുന്നത് .

എന്റെ പിതാവിന്റെ അരികില്‍ നിന്ന്‍ ഞാന്‍ നമസ്ക്കരിക്കുമ്പോള്‍ , എന്റെ രണ്ടുകൈകളും ചേര്‍ത്ത് ഞാന്‍ എന്റെ തുടകള്‍ക്കിടയില്‍ വെച്ചു . എന്റെ പിതാവ് അത് തടഞ്ഞു . ഞങ്ങള്‍ ഇങ്ങിനെയാണ്‌ ചെയ്തുവന്നിരുന്നത് . പിന്നീട് ഇത് നിഷേധിക്കപ്പെട്ടു . ഞങ്ങളുടെ കൈകളെ മുട്ടുകാലുകള്‍ക്ക് മുകളില്‍ വയ്ക്കുവാന്‍ കല്‍പ്പിക്കപ്പെട്ടു എന്ന്‍ എന്റെ പിതാവ് പറയുകയുണ്ടായി .              അറിയിക്കുന്നത് : മുസ് അബ് ഇബ്നു സആത് ; ഗ്രന്ഥം : ബുഖാരി  , 790
അല്‍ കമാ , അല്‍ അസ് വദു എന്നിവര്‍ പറയുകയുണ്ടായി . ഞങ്ങള്‍ രണ്ടുപേരും ഇബ്നു മസ് ഊദ്(റ)വിനെ പിന്തുടര്‍ന്ന്‍ നമസ്ക്കരിക്കുകയുണ്ടായി . റുഖുഹ് ചെയ്യുമ്പോള്‍ ഞങ്ങളുടെ രണ്ട് കൈകളും കാല്‍ മുട്ടുകള്‍ക്ക് മുകളില്‍ വയ്ക്കുമായിരുന്നു . അപ്പോള്‍ ഇബ്നു മസ് ഊദ്(റ) ഞങ്ങളുടെ കൈകളെ തട്ടി വിടുമായിരുന്നു . പിന്നീട് തന്റെ കൈകളെ ചേര്‍ത്ത് അതിനെ തുടകള്‍ക്കിടയില്‍ വയ്ക്കുമായിരുന്നു . നമസ്ക്കരിച്ചു കഴിഞ്ഞതും നബി(സ:അ) ഇങ്ങിനെയാണ്‌ ചെയ്തിരുന്നത് എന്ന്‍ പറയുകയുണ്ടായി .                  അറിയിക്കുന്നത് : അല്‍ കമാ, അല്‍ അസ് വത് ;  മുസ്ലിം : 831

റുഖുഹ് ചെയ്യുമ്പോള്‍ തുടകള്‍ക്കിടയില്‍ കൈകള്‍ വയ്ക്കുന്ന രീതിയെ വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ) വഴി അല്ലാഹു മാറ്റിയരുളിയ ശേഷവും ആ പഴയ രീതിയെ തന്നെ തുടര്‍ന്ന്‍ പോന്നിരുന്ന ഇബ്നു മസ് ഊദ്(റ)നെ നാം പിന്‍പറ്റണമോ അതല്ല , വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ)യെ ആണോ നാം പിന്പറ്റെണ്ടത് ?. തീര്‍ച്ചയായും നബി(സ:അ)യെ തന്നെയാണ് നാം പിന്പറ്റെണ്ടത് .

*നബി(സ:അ)യുടെ ആദ്യകാലങ്ങളില്‍ വാടക വിവാഹം എന്നൊരു സമ്പ്രദായം നിലനിന്നിരുന്നു . ഖൈബര്‍ യുദ്ധകാലം തൊട്ട് ആ സമ്പ്രദായം നബി(സ:അ)യുടെ മരണം വരേയും തടുക്കപ്പെട്ടിരുന്നില്ല എന്ന് സഹാബിയായ ഇമ്രാന്‍ ബിന്‍ ഹുസൈന്‍(റ) അറിയിക്കുന്നതായി ബുഖാരി : 4518 എന്ന ഹദീസില്‍ നമുക്ക് കാണുവാന്‍ സാധിക്കും .

വാടക വിവാഹത്തെയും വീട്ടില്‍ വളര്‍ത്തുന്ന കഴുതയെ ഭക്ഷിക്കുന്നതിനെയും ഖൈബര്‍ യുദ്ധത്തോടെ നബി(സ:അ) തടഞ്ഞിരുന്നു. അറിയിക്കുന്നത് : അലി(റ) , ഗ്രന്ഥം ; ബുഖാരി : 5115 , 5523 .

വാടക വിവാഹത്തെക്കുറിച്ച് ഇബ്നു അബ്ബാസ്(റ)നോട് ചോദിച്ചപ്പോള്‍ അതിനു അംഗീകാരം ഉണ്ട് എന്ന്‍ പറയുകയുണ്ടായി . യുദ്ധക്കളങ്ങളിലും , സ്ത്രീകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്ന സമയങ്ങളിലും മാത്രമാണോ ഇതിനു അനുവാദം എന്ന്‍ അവരുടെ സഹായി ചോദിച്ചപ്പോള്‍ ഇബ്നു അബ്ബാസ്(റ) അതെയെന്നു മറുപടി നല്‍കുകയുണ്ടായി” .    അറിയിക്കുന്നത് : ഇബ്നു ജംറാ , ഗ്രന്ഥം ബുഖാരി : 5116

വഹിയ്യുടെ അടിസ്ഥാനത്തില്‍ വാടകവിവാഹത്തെ നബി(സ:അ) നിര്‍ത്തലാക്കിയ ശേഷവും അതേ വാടക വിവാഹത്തിനു ഇബ്നു അബ്ബാസ്(റ) അംഗീകാരം നല്‍കുന്നു . ഇക്കാര്യത്തില്‍ വഹിയ്യില്ലാത്ത ഇബ്നു അബ്ബാസ്‌(റ)നെയാണോ നാം പിന്പറ്റെണ്ടത് അതല്ല , വഹിയ്യുടെ അടിസ്ഥാനത്തില്‍ നബി(സ:അ)യെ മാത്രമാണോ നാം പിന്പറ്റെണ്ടത് . തീര്‍ച്ചയായും നബി(സ:അ)യെ മാത്രമേ നാം പിന്‍പറ്റാവൂ .

*നബി(സ:അ) നമസ്ക്കരിക്കുകയും , മറ്റുള്ളവരെ അതിന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒന്നാണ് ളുഹാ നമസ്ക്കാരം . ഇങ്ങിനെയൊരു നമസ്ക്കാരം നബി(സ:അ) നിര്‍വഹിച്ചിട്ടെയില്ല എന്ന്‍ പല സഹാബാക്കളും സാക്ഷ്യപ്പെടുത്തുന്നു .

നബി(സ:അ) മക്കാ വിജയത്തിന്റെ ദിവസം എന്റെ വീട്ടിലേക്ക് വന്ന്‍ കുളിച്ചശേഷം എട്ട് റഖ അത്തുകള്‍ നമസ്ക്കരിച്ചിരുന്നു . ആ സമയം ളുഹായുടെതായിരുന്നു എന്ന്‍ അബൂതാലിബിന്റെ മകള്‍ ഉമ്മുഹാനി(റ) അറിയിച്ചിരുന്നു          ഗ്രന്ഥം ; ബുഖാരി : 257 , 3171 , 6158 .

എന്റെ സുഹൃത്തായ നബി(സ:അ) എന്നോടു മൂന്ന് കാര്യങ്ങളെക്കുറിച്ച് ഉറപ്പിച്ച് പറയുകയുണ്ടായി . ഞാന്‍ മരിക്കുന്നതുവരെയും അവയെ കൈവിടുകയില്ല . ഓരോ മാസവും മൂന്നു ദിവസങ്ങള്‍ നോമ്പനുഷ്ടിക്കുവാനും , ളുഹാ നമസ്ക്കരിക്കുന്നതും , വിത്തര്‍ നമസ്ക്കാരശേഷം ഉറങ്ങുന്നതുമാണ് അവ എന്ന്‍ അബൂ ഹുറൈരാ(റ) പറയുകയുണ്ടായി” .        ഗ്രന്ഥം : ബുഖാരി : 1178 , 1981 .

നബി(സ:അ) ഒരിക്കല്‍പ്പോലും ളുഹാ നമസ്ക്കാരം നിര്‍വഹിച്ചിരുന്നില്ല എന്ന്‍ ആയിഷാ(റ) പറയുകയുണ്ടായി.         ഗ്രന്ഥം ; ബുഖാരി : 1128 , 1177 .

നബി(സ:അ)കാണിച്ചുതന്ന സുന്നത്തായ ളുഹാ നമസ്ക്കാരത്തെ ആയിഷ(റ) നിഷേധിക്കുമ്പോള്‍ വഹിയ്യുടെ അടിസ്ഥാനത്തില്‍ നാം നബി(സ:അ)യെ പിന്‍പറ്റിക്കൊണ്ടു ളുഹാ നമസ്ക്കരിക്കണമോ അതല്ല , വഹിയ്യില്ലാത്ത ആയിഷ(റ)യെ പിന്‍പറ്റിക്കൊണ്ടു ളുഹാ നമസ്ക്കാരത്തെ നിഷേധിക്കണമോ ?. തീര്‍ച്ചയായും നബി(സ:അ)യെ തന്നെയാണ് നാം പിന്പറ്റെണ്ടത് .

*ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പുരുഷന്മാര്‍ക്ക് സ്ഖലനം സംഭവിച്ചില്ലെങ്കില്‍ കുളി നിര്‍ബന്ധമല്ല എന്ന നിയമം ഇസ്ലാമിന്‍റെ ആരംഭകാലത്ത് നിലനിന്നിരുന്നു . പിന്നീട് ആ നിയമം അല്ലാഹുവിനാല്‍ മാറ്റം ചെയ്യപ്പെട്ടു . ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് സ്ഖലനം സംഭവിച്ചാലും , ഇല്ലെങ്കിലും കുളി നിര്‍ബന്ധമാക്കപ്പെട്ടു എന്ന വിവരം സഹാബികളില്‍ പലരും അറിഞ്ഞിരുന്നില്ല .

ഒരാള്‍ ദാമ്പത്യത്തില്‍ ഏര്‍പ്പെട്ട് ബീജം പുറത്ത് വന്നില്ലെങ്കില്‍ എന്തുചെയ്യണം ? എന്ന് ഞാന്‍ ഉസ്മാന്‍(റ)നോട് ചോദിച്ചു . അദ്ദേഹം ഗുഹ്യഭാഗം കഴുകിയ ശേഷം നമസ്ക്കാരത്തിനു ചെയ്യുന്നപോലെ വുളു ചെയ്യേണ്ടതാണ് എന്നുപറഞ്ഞു . ഇത് നബി(സ:അ)യില്‍ നിന്നും ഞാന്‍ കേട്ടിരുന്നു എന്ന് ഉസ്മാന്‍(റ) പറഞ്ഞു . ഇതേക്കുറിച്ച് അലി(റ) , സുബൈര്‍(റ) , തല്‍ഹാ(റ) , ഉബൈ ബിന്‍ കഹ്ഫ്‌(റ) എന്നിവരില്‍ നിന്നും ഞാന്‍ കേട്ടിരുന്നു . അവരും അതുതന്നെയാണ് പറഞ്ഞിരുന്നത്.              അറിയിക്കുന്നത് ; സൈദ്‌ ബിന്‍ ഖാലിദ്(റ) ഗ്രന്ഥം ; ബുഖാരി : 179 , 292 .

ഇസ്ലാമില്‍ ആരംഭകാലത്ത് ഉണ്ടായിരുന്നതും പിന്നീട് മാറ്റം ചെയ്യപ്പെട്ടതുമായ പല നിയമങ്ങളും ഒരു സഹാബിക്ക് അറിഞ്ഞിരുന്നത് മറ്റുപല സഹാബാക്കള്‍ക്കും അറിഞ്ഞിരുന്നില്ല എന്ന്‍ പല ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും . ഇതുപോലുള്ള പല സംഭവങ്ങളും നമുക്ക് ഉണര്‍ത്തുന്നത് എന്തെന്നാല്‍ സഹാബികളും , താബിയീങ്ങളും നമ്മെക്കാളും പലവിധത്തിലും ശ്രേഷ്ടതയുള്ളവരും , ത്യാഗികളും , ഈമാനില്‍ ദൃഡതയുള്ളവരും ആണെങ്കിലും , മനുഷ്യന്‍ എന്ന നിലയ്ക്ക് അവര്‍ക്കും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്നകാര്യം തന്നെയാണ് .

അന്ത്യവിധി നാളില്‍ എന്റെ സഹാബത്തില്‍ ഒരുകൂട്ടം എന്റെയടുക്കല്‍ വരും . അപ്പോള്‍ അവരെ (കൌസര്‍) തടാകത്തില്‍ നിന്നും തടുക്കപ്പെടുകയുണ്ടാവും . അപ്പോള്‍ ഞാന്‍ എന്റെ നാഥാ ! ഇവരെന്റെ സഹാബത്തുകള്‍ , എന്റെ നാഥാ ! ഇവരെന്റെ സഹാബത്തുകള്‍ എന്ന് പറയും . നിനക്ക് ശേഷം അവര്‍ എന്തെല്ലാം പുതുതായി ഉണ്ടാക്കി തീര്‍ത്തു എന്ന വിവരം നിനക്കില്ല . അവര്‍ വന്നവഴിയേ പിന്തിരിഞ്ഞു ചെന്നുപോയവരാണ് എന്ന്‍ അല്ലാഹു പറയും എന്ന് നബി(സ:അ) പറഞ്ഞു .          അറിയിക്കുന്നത് ; അബൂ ഹുറൈറ(റ)   ഗ്രന്ഥം : ബുഖാരി  ; 6585 , 6586 .
  
റസൂല്‍(സ:അ)യില്‍ നിന്നും സഹാബികള്‍ നേരിട്ട് കേട്ടറിഞ്ഞ മുന്നറിയിപ്പാണ് മുകളില്‍ സൂചിപ്പിച്ച ആ ഹദീസ് . അതുകൊണ്ട് സഹാബാക്കള്‍ പോലും സഹാബാക്കളെ പിന്പറ്റിയിരുന്നില്ല , മറിച്ച് നബി(സ:അ)യെ മാത്രമാണ്‌ അവര്‍ പിന്‍പറ്റിയിരുന്നത് . സഹാബികളെ പിന്പറ്റാമെന്ന് പറയുന്നവരുടെ വാദത്തെ തകര്‍ത്ത് തരിപ്പണമാക്കുന്ന വിധത്തിലുള്ള ഒരു സഹാബിയുടെ ഉപദേശം കേള്‍ക്കൂ .

തമത്വ ഹജ്ജിനെ കുറിച്ചു അബ്ദുള്ളാ ഇബ്നു ഉമരിനോട് ഒരു സിറിയാ വാസി വിശദീകരണം ചോദിക്കുകയുണ്ടായി . അത് അനുവദനീയമാണെന്ന് അബ്ദുള്ളാഹ് ഇബ്നു ഉമര്‍(റ) മറുപടി പറഞ്ഞു . നിങ്ങളുടെ പിതാവ് ഉമര്‍(റ) അതിനെ തടഞ്ഞിട്ടുണ്ടല്ലോ അതിനെ കുറിച്ച് പറയുക എന്ന്‍ അദ്ദേഹം ചോദിച്ചു . അതിനു അബ്ദുള്ളാഹ് ഇബ്നു ഉമര്‍(റ) എന്‍റെ പിതാവ് ഒരു കാര്യത്തെ തടസ്സപ്പെടുത്തുന്നു . എന്നാല്‍ നബി(സ:അ) അതിനെ ചെയ്തിരിക്കുന്നു എങ്കില്‍ , എന്റെ പിതാവിന്റെ കല്‍പ്പനയെ പിന്‍പറ്റണമോ ? നബി(സ:അ)യുടെ കല്‍പ്പനയെ പിന്‍പറ്റണമോ ? എന്നുള്ളതിന് നീ മറുപടി പറയൂ എന്നദ്ദേഹം പറഞ്ഞു . അതിനു ആ മനുഷ്യന്‍ അള്ളാഹുവിന്റെ റസൂലിന്റെ കല്‍പ്പനയെ തന്നെയാണ് പിന്പറ്റെണ്ടത് എന്ന് പറഞ്ഞു . അപ്പോള്‍ അബ്ദുള്ളാഹ് ഇബ്നു ഉമര്‍(റ) നബി(സ:അ) തമത്വ വഴിയില്‍ ഹജ്ജ് ചെയ്തിട്ടുണ്ട് എന്ന്‍ മറുപടി നല്‍കി .              അറിയിക്കുന്നത് : സാലിം ബിന്‍ അബ്ദുള്ളാഹ് , ഗ്രന്ഥം ; തിര്മിദീ : 753 .

നബി(സ:അ)ക്ക് മാറ്റമായ സഹാബിമാരുടെ ഒരു പ്രവര്‍ത്തി , നബി(സ:അ) ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും അതിനെതിരെ അവരെ ശാസിച്ചിട്ടുണ്ടാവും . എന്നാല്‍ , നബി(സ:അ)യുടെ ശ്രദ്ധയില്‍പ്പെടാതെ അവരുടെ കാലശേഷം ഉടലെടുത്ത പല പുതിയ നിയമങ്ങളും നബി(സ:അ)യാല്‍ അംഗീകരിക്കപ്പെടാത്തതാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട് .

സഹാബികളും , ഇമാമുകളും , മറ്റു സലഫു(പൂര്‍വ്വീകര്‍)കളും ദീനിനെ എങ്ങിനെ മനസ്സിലാക്കിയോ അതുപോലെയല്ല നാം മനസ്സിലാക്കേണ്ടത് . മറിച്ച് , നബി(സ:അ) എങ്ങിനെയാണ് നമുക്ക് ദീനിനെ വിശദീകരിച്ചു തന്നത് അതുപോലെയാണ് നാം മനസ്സിലാക്കി പിന്പറ്റെണ്ടത് . എന്തുകൊണ്ടെന്നാല്‍ സഹാബികളോ , ഇമാമീങ്ങളോ ദീനിനെ ഏതു രൂപത്തില്‍ മനസ്സിലാക്കിയിരുന്നുവോ അതിനെക്കാളും വ്യക്ത്തമായി മനസ്സിലാക്കുവാന്‍ ഈ കാലഘട്ടത്തില്‍ നമുക്ക് കഴിയും .

നബി(സ:അ) ഹജ്ജത്തുല്‍ വിദായിലെ തന്റെ അന്തിമ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി .

എന്റെ വാര്‍ത്തകളെ ഇവിടെ വന്നവര്‍ വരാത്തവര്‍ക്ക് എത്തിച്ചു കൊടുക്കുക . എടുത്തു പറയുന്നവരെക്കാളും ആരോടാണോ പറയപ്പെടുന്നത് അവര്‍ അതിനെ കരുതലോടുകൂടി സംരക്ഷിക്കപ്പെടുന്നവരായിരിക്കും        ഗ്രന്ഥം : ബുഖാരി ; 1741

എല്ലാ നബിവചനങ്ങളും അറിഞ്ഞിരുന്ന ഒരു സഹാബിപോലും ഉണ്ടായിരുന്നില്ല . ദീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു സഹാബിക്ക് അറിഞ്ഞിരുന്നത് മറ്റൊരു സഹാബിക്ക് അറിയുമായിരുന്നില്ല . കാരണം ഇന്നത്തെ കാലഘട്ടത്തിലുള്ള പല സൌകര്യങ്ങളും അന്നുണ്ടായിരുന്നില്ല എന്നത് തന്നെയാണ് .

ചന്ദ്രമന്ധലത്തില്‍ എങ്ങിനെ ദിശ നിര്‍ണ്ണയിക്കാം , കൃത്രിമ ഗര്‍ഭം ധരിക്കാമോ , ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കാമോ ? തുടങ്ങിയ ആധുനികരീതിയിലുള്ള പല പ്രശ്നങ്ങള്‍ക്കും ഖുര്‍ആന്റെയും , സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ പരിഹാരം കണ്ടെത്തുവാന്‍ നമുക്ക് ഇന്ന് സാധിക്കും . അതുപോലെ ആഴക്കടലിലുള്ള തിരമാലകളെ കുറിച്ചും , ആകാശത്തെ മേല്‍ക്കൂരയാക്കിയതിനെ കുറിച്ചും , മഹാ വിശ്ഫോടനത്തെ കുറിച്ചുമൊക്കെ സലഫ് , സഹാബികളെക്കാളും നമുക്ക് നന്നായി മനസ്സിലാക്കുവാന്‍ സാധിക്കും എന്നത് നബി(സ:അ)യുടെ അന്തിമ പ്രസംഗത്തില്‍നിന്നും വ്യക്തമാണ് . അതുകൊണ്ട് സഹാബാക്കള്‍ ദീനിനെ മനസ്സിലാക്കിയതുപോലെ നമ്മളും മനസ്സിലാക്കണം എന്നതിന്ന് മാര്‍ഗ്ഗത്തില്‍ യാതൊരു പ്രസക്തിയുമില്ല .

ഓരോ വാര്‍ത്തക്കും അത്(സത്യമായി) പുലരുന്ന ഒരു സന്ദര്‍ഭമുണ്ട് . വഴിയെ നിങ്ങള്‍ അത് അറിഞ്ഞുകൊള്ളും                    വി : ഖുര്‍ആന്‍ ; 6 : 67

സഹാബാക്കളില്‍ പലരും ;
*മുന്‍ പിന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവര്‍
*സ്വര്‍ഗ്ഗവാസികള്‍ എന്ന്‍ മുന്നറിയിപ്പ് ലഭിച്ചവര്‍
*ത്യാഗശീലര്‍
*ഈമാനില്‍ ദൃഡതയുള്ളവര്‍
*ഉത്തമ സമുദായക്കാര്‍
*അള്ളാഹുവിനാല്‍ തൃപ്തിപ്പെട്ടവര്‍  
എന്നതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉണ്ടെങ്കിലും ഇവരെ പിന്‍പറ്റുവാന്‍ അതില്‍ യാതൊരു തെളിവുകളുമില്ല . തെളിവ് എന്നപേരില്‍ ഇവര്‍ നിരത്തുന്ന ഖുര്‍ആന്‍ സൂക്തങ്ങളും , ഹദീസുകളും എല്ലാംതന്നെ മുഴുവനും ശ്രദ്ധിച്ചു വായിച്ചുനോക്കിയാല്‍ ഇവരെ പിന്‍പറ്റുവാന്‍ പാടില്ല എന്നുതന്നെയാണ് അതില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

ഇസ്ലാമിനെ അതിന്റെ പരിശുദ്ധ രൂപത്തില്‍ നാം പ്രചരിപ്പിക്കുമ്പോള്‍ അന്നും ഇന്നും എന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് . ജാറത്തില്‍ പോയി പ്രാര്‍ത്തിക്കരുത് അവിടെ അടക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ചെവികേള്‍ക്കുകയില്ല എന്നുപറയുമ്പോള്‍ ഇവര്‍ ഔലിയാക്കളെ ചീത്തപറയുന്നു എന്നും , മദ്ഹബ് ഇസ്ലാമില്‍ ഇല്ല നബി(സ:അ)യെ മാത്രമേ പിന്‍പറ്റാവൂ എന്ന്‍ പറയുമ്പോള്‍ , ഇവര്‍ ഇമാമുകളെ അവഹേളിക്കുന്നു എന്നും , സഹാബികള്‍ക്ക് വഹിയ്യ് ഇല്ല അവരെ പിന്‍പറ്റരുത് എന്നുപറയുമ്പോള്‍ സലഫ് സഹാബികളെ ഇവര്‍ അപമാനിക്കുന്നു എന്നും പറഞ്ഞുകൊണ്ട് കുതന്ത്രക്കാര്‍ ജനങ്ങളുടെ ശ്രദ്ധയെ നമ്മില്‍നിന്നും തിരിച്ചുവിടുകയാണ് ചെയ്യുന്നത് .

നാം മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം തന്നെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലുള്ളതാണ് . ഇവര്‍ സഹാബാക്കളെ അപമാനിക്കുന്നു എന്നുപറയുന്നവര്‍ ഞങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആ വിമര്‍ശനങ്ങള്‍ , ആ ഹദീസിന്റെ കാരണക്കാരായ നബി(സ:അ)യേയും , അവിടെനിന്നും നമുക്കെത്തിച്ചു തന്ന സഹാബികളേയും , അത് റിപ്പോര്‍ട്ട് ചെയ്ത ബുഖാരി , മുസ്ലിം  പോലുള്ള ഇമാമുമാര്‍ക്കും എതിരെയാണ് തൊടുത്ത് വിടുന്നതെന്ന് മനസ്സിലാക്കണം .
എന്റെ സഹാബികളെ ചീത്തപറയരുത് എന്തെന്നാല്‍ നിങ്ങളില്‍ ഒരാള്‍ ഉഹദ് മലയോളം തങ്കത്തെ ചെലവഴിച്ചാലും അവരുടെ രണ്ട് കൈ അളവോളമോ , അല്ലെങ്കില്‍ അതിന്റെ പകുതി അളവുപോലുമോ സമമാവുകയില്ല എന്ന്‍ നബി(സ:അ) പറഞ്ഞിരുന്നു .      അറിയിക്കുന്നത് : അബുസയ്യിദ് അല്‍ ഖുദ്റി (റ)  , ഗ്രന്ഥം ; ബുഖാരി : 3673

യുക്തിയുടെയും  ബുദ്ധിയുടെയും അടിസ്ഥാനത്തില്‍ ഹദീസുകളെ നിഷേധിക്കാതെ , ഓരോ ഹദീസുകള്‍ക്കും ജീവന്‍ നല്‍കുന്ന തൌഹീദ് ജമാഅത്തിനെതിരെ സഹാബികളെ ചീത്ത പറഞ്ഞതായോ അവഹേളിച്ചതായോ ഒരു തെളിവുപോലും ഹാജരാക്കുവാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല .

വഹിയ്യ് മാത്രമാണ്‌ മാര്‍ഗ്ഗം . വഹിയെ മാത്രമേ പിന്‍പറ്റുവാന്‍ പാടുള്ളൂ . വഹിയല്ലാത്ത , വഹിയുമായി യാതൊരു ബന്ധവുമില്ലാത്ത സഹാബികള്‍ , താബിയീങ്ങള്‍ , തബഅ താബിയീങ്ങള്‍ , ഇമാമുകള്‍ , പന്ധിതന്മാര്‍ എന്നിവരേയും , സലഫി മന്ഹജ് , മദ്ഹബ് , തഅലീം , ഇജ്മാഹ്(പന്ധിത ഏകോപന അഭിപ്രായം) തുടങ്ങിയവയേയും നമുക്ക് പിന്‍പറ്റുവാന്‍ മാര്‍ഗത്തില്‍ യാതൊരനുവാധവുമില്ല എന്ന കാര്യം ഓരോ മുസല്‍മാനും ഓര്‍ക്കേണ്ടതാണ് .

നബി(സ:അ) തന്റെ ഓരോ പ്രഭാഷണത്തിനു മുന്നോടിയായും വചനങ്ങളില്‍ ഉള്കൃഷ്ടമായത് അള്ളാഹുവിന്റെ ഗ്രന്ഥവും , ചര്യകളില്‍ ഉത്തമമായത് മുഹമ്മദ്‌(സ:അ)യുടെ ചര്യയുമാണ് . കാര്യങ്ങളില്‍ നികൃഷ്ടമായത് നൂതനമായി ഉണ്ടാക്കിതീര്‍ത്തവയാണ് .എല്ലാ അനാചാരങ്ങളും(ബിദ്അത്തുകള്‍) ദുര്‍മാര്ഗ്ഗമാണ് . എല്ലാ ദുര്‍മാര്‍ഗ്ഗവും നരകത്തിലേക്കാന് എന്ന്‍ പറയുമായിരുന്നു .            അറിയിക്കുന്നത് : ജാബിര്‍(റ)  , ഗ്രന്ഥം ; മുസ്ലിം  : 867

നബിയേ പറയുക ! നിങ്ങള്‍ അള്ളാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക . എങ്കില്‍ അള്ളാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌ . അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌വി : ഖുര്‍ആന്‍  3 : 31

പറയുക നിങ്ങള്‍ അള്ളാഹുവിനേയും റസൂലിനെയും അനുസരിക്കുവിന്‍ . ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അള്ളാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല , തീര്‍ച്ച“ . വി : ഖുര്‍ആന്‍   3 : 32

പരിശുദ്ധ ഖുര്‍ആനിലെ  2 : 38 , 20 : 122 , 20 : 123 , 20 : 124 , 2 : 170 , 3 : 103 , 6 : 108 , 6 : 114 , 6 : 115 , 7 : 3 , 10 : 15 , 10 : 109 , 33 : 2 , 39 : 3 , 39 : 58 , 46 : 9 , 49 : 16 , 24 : 51 , 24 : 52 , 5 : 3 , 16 : 116 , 42 : 21 , 5 : 87 , 6 : 140 , 7 : 32 , 9 : 29 , 9 : 37 , 10 : 59 , 5 : 48 , 5 : 49 , എന്നീ വചനങ്ങളിലൂടെ നബി(സ:അ)യെ മാത്രമേ പിന്‍പറ്റാവൂ എന്ന്‍ അള്ളാഹു നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു .

സഹോദരങ്ങളേ , ഇനി സത്യം മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നവരും , സന്മനസ്സുള്ളവരും ചിന്തിക്കുക ! . കേരളത്തില്‍ ഏതെങ്കിലുമൊരു മുസ്ലിം സംഘടനയോ , വിഭാഗമോ പറയുന്നുണ്ടോ ഞങ്ങള്‍ക്ക് അള്ളാഹുവും അവന്റെ റസൂലും മാത്രം മതിയെന്ന് ? . അതോ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ രസൂലുല്ലാഹ് മാത്രം പോരാ , ഇവരണ്ടിലും മാത്രം ഞങ്ങള്‍ തൃപ്തരല്ല , മൂന്നാമതായി മറ്റൊന്ന് കൂടിവേണം എന്ന് പറയുന്നവരാണോ ?. ചിന്തിക്കുക ! അള്ളാഹുവിന്റെ വേദത്തോടൊപ്പം മുഹമ്മദ്‌(സ:അ)യെ മാത്രമേ പിന്‍പറ്റുവാന്‍ പാടുള്ളൂ എന്നുപറയുന്ന ഒരേയൊരു സംഘടന തൌഹീദ് ജമാഅത്ത് മാത്രമാണ്‌ . മറ്റെല്ലാ സംഘടനകളും ഇസ്ലാമിന്റെ അടിത്തറയില്‍ നിന്നുതന്നെ വ്യതിചലിച്ച് നില്‍ക്കുന്നവരാണ് .


ഷാഫി മദ്ഹബ്                 = ഖുര്‍ആന്‍ + നബിചര്യ + ഇമാം ഷാഫി മദ്ഹബ്
ഹനഫി മദ്ഹബ്               = ഖുര്‍ആന്‍ + നബിചര്യ + ഇമാം ഹനഫി മദ്ഹബ്
മാലിക് മദ്ഹബ്                = ഖുര്‍ആന്‍ + നബിചര്യ + ഇമാം മാലിക് മദ്ഹബ്
ഹംബലി മദ്ഹബ്              = ഖുര്‍ആന്‍ +നബിചര്യ + ഇമാം മാലിക് മദ്ഹബ്
തബ് ലീക് ജമാഅത്ത്       = ഖുര്‍ആന്‍ +നബിചര്യ + മഹാന്മാര്‍ + 4 മദ്ഹബുകള്‍
ഔദ്യോഗിക മുജാഹിദ്        = ഖുര്‍ആന്‍ + നബിചര്യ + സഹാബി + സലഫുകള്‍ +ഇജ്മാഹ്
മടവൂര്‍ മുജാഹിദ്                = ഖുര്‍ആന്‍ +നബിചര്യ + സഹാബി + സലഫുകള്‍ +ഇജ്മാഹ്
ജിന്ന് മുജാഹിദ്                 = ഖുര്‍ആന്‍ +നബിചര്യ + സഹാബി +സലഫുകള്‍ + ഇജ്മാഹ്
മങ്കട മുജാഹിദ്                  = ഖുര്‍ആന്‍ +നബിചര്യ +സഹാബി +താബിയീന്‍ +തബഅ 
                                         താബിയീന്‍ + സലഫ് + ഇജ്മാഹ്
ജമാഅത്തെ ഇസ്ലാമി         = ഖുര്‍ആന്‍ +നബിചര്യ + 4 മദ്ഹബ് +ഇജ്മാഹ്
ചേകന്നൂര്‍ വിഭാഗം             = ഖുര്‍ആന്‍ മാത്രം   നബിയെ പിന്‍പറ്റരുത്‌
തൌഹീദ് ജമാഅത്ത്        = ഖുര്‍ആന്‍ + നബിയെ വഹിയ്യില്‍ മാത്രം പിന്‍പറ്റുക                          



ALL INDIA THOUHEEDH JAMAA-ATH (Run by TNTJ )  Kerala  Zone

No comments:

Post a Comment